Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Showing posts with label alappuzha. Show all posts
Showing posts with label alappuzha. Show all posts

Thursday, November 4, 2010

ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കാന്‍


തോമസ് മത്തായി കരിക്കംപള്ളില്‍

റെയില്‍വേ ബജറ്റ് വരുന്നതിന്റെ തലേ ആഴ്ചകളില്‍ ആകെപ്പാടെ ചൂടുപിടിച്ച വികസന ചര്‍ച്ചകളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനങ്ങളും പതിവാണ്. എന്നാല്‍ യാത്രക്കാരുടെ നൂറുകണക്കിന് ആവശ്യങ്ങളില്‍ ഭൂരിപക്ഷവും നിറവേറി കാണാറില്ല. അനുവദിക്കുന്ന കാര്യങ്ങളില്‍ സാധാരണ ഫോളോഅപ്പും ഇല്ല. വരും വര്‍ഷത്തെ ബജറ്റിലേക്ക് ജനപ്രതിനിധികള്‍ തലേവര്‍ഷം മുതല്‍ തന്നെ ശ്രദ്ധചെലുത്തിത്തുടങ്ങേണ്ടിയിരിക്കുന്നു. പക്ഷേ അതിന് ആര്‍ക്കും സമയമില്ല!

കേരളം ഏറെ ആഗ്രഹിച്ചിരുന്ന തീരദേശ എറണാകുളം - ആലപ്പുഴ - കായംകുളം റെയില്‍ പാതയുടെ ആദ്യഘട്ടമായ എറണാകുളം - ആലപ്പുഴ ഭാഗത്ത് ട്രെയിന്‍ ഓടിത്തുടങ്ങിയിട്ട് 21 വര്‍ഷം കഴിഞ്ഞു. 1989 ഒക്ടോബര്‍ 15-ന് അന്നത്തെ കേന്ദ്ര റെയില്‍വേ സഹമന്ത്രി മാധവറാവു സിന്ധ്യയാണ് പാതയുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിച്ചത്. വക്കം പുരുഷോത്തമന്‍ എം.പി അധ്യക്ഷത വഹിച്ചു. കെ.വി.തോമസ് എം.പിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന സമ്മേളനം. എന്നാല്‍ രണ്ടു പതിറ്റാണ്ടായിട്ടും തീരദേശ പാത തുടങ്ങിയിടത്തു തന്നെയാണ്. ചെറിയ ചില സ്റ്റേഷനുകള്‍ക്ക് ഈ വര്‍ഷമാണ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചതും!.

കേരളത്തിലെ യാത്രാക്ലേശം അല്പമെങ്കിലും കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാത്ത മാധ്യമങ്ങള്‍ കേരളത്തില്‍ ഇല്ലെന്നു തന്നെ പറയാം. സംസ്ഥാനത്തെ ജനങ്ങള്‍ ദിനംപ്രതി ട്രെയിന്‍ യാത്രാ വേളകളില്‍ അനുഭവിക്കുന്ന യാതനകളും രഹസ്യമല്ല. എന്നാല്‍ വര്‍ഷങ്ങളായി ഇതിനു ഫലപ്രദമായ നടപടികള്‍ അധികൃതഭാഗത്തു നിന്നു ഉണ്ടാകുന്നില്ലെന്നത് വസ്തുതയാണ്. സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനം, മെച്ചപ്പെട്ട യാത്രാ സംവിധാനം തുടങ്ങി യാത്രക്കാരുടെ ആവശ്യങ്ങള്‍ ഒട്ടനവധിയാണ്. തീരദേശപാത നിലവില്‍ വന്നപ്പോള്‍ മുതല്‍ ഈ ലേഖകന്‍ ഇവയെക്കുറിച്ച് ഏഴുതുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ പത്രങ്ങളില്‍ എഴുതുക മാത്രമല്ല, കേന്ദ്ര റെയില്‍വേ മന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി ജില്ലാ കളക്ടര്‍മാര്‍ വരെയുള്ളവര്‍ക്ക് കത്തുകള്‍ അയക്കുകയും ചെയ്യുന്നു. എന്നാല്‍ ആരും ഒരു മറുപടിപോലും തന്നു പിന്തുണകാട്ടിയിട്ടില്ല! കേന്ദ്രത്തില്‍ ഇതിനിടെ ലാലുപ്രസാദ് യാദവും മമത ബാനര്‍ജിയും റെയില്‍വേ വകുപ്പ് ഭരിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ട്രെയിന്‍ യാത്രക്കാരുടെ അത്യാവശ്യങ്ങള്‍ ജനപ്രതിനിധികളെ
അറിയിച്ചിട്ടും അതിനൊരു മറുപടി പോലും കിട്ടാറില്ലെന്നുള്ളത് ദു:ഖകരമായ അവസ്ഥയാണ്. ആരും ചിന്തിക്കാതിരുന്ന കാലത്ത് തീരദേശ റെയില്‍പാത എന്ന ഒരു സ്വപ്‌നവും താലോലിച്ച് ആലപ്പുഴ പട്ടണത്തിലുണ്ടായിരുന്ന തീവണ്ടിപ്പിള്ളയെന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന കെ.എല്‍.ഓമനപ്പിള്ളയെ ആദരപൂര്‍വം സ്മരിക്കുന്നു.

കേരളത്തില്‍ ഇരട്ടപ്പാതകള്‍
പൂര്‍ത്തിയാകും മുന്‍പ്

കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമുള്ളത് അതിവേഗ പാതയും കൂടുതല്‍ ട്രെയിനുകളും ആണെങ്കിലും അത്യാവശ്യം ഉടനേ വേണ്ടത് ട്രെയിനുകള്‍ വൈകുന്നത് ഒഴിവാക്കാനുള്ള നടപടികളാണ്. അതിന് കേരളത്തിലുനീളം ഇരട്ടപ്പാതകള്‍ ഉണ്ടാകേണ്ടതുണ്ട്. അതു പൂര്‍ത്തിയാകാന്‍ പതിവനുസരിച്ച് അനേകം വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ കേരളത്തിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും ക്രോസിംഗ് നടത്താനുള്ള ഏര്‍പ്പാടാണ് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത്. അതിനാവശ്യമായ ലൈനുകളുടെ നിര്‍മാണം ഉടനേ ആരംഭിക്കാന്‍ ജനപ്രതിനിധികള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ വേണ്ടുന്ന സമ്മര്‍ദം ചെലുത്തണം. ഒപ്പം തന്നെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുള്ള ഏര്‍പ്പാടുകളുമുണ്ടാകണം. പാത ഇരട്ടിപ്പിക്കുമ്പോള്‍ ഇവ സൗകര്യമായി മാറുകയും ചെയ്യും.

കേരളത്തില്‍ ട്രെയിനുകള്‍ പലതും മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പല സ്‌റ്റേഷനുകളിലും ക്രോസിംഗിനായി ട്രെയിനുകള്‍ ഒത്തിരി സമയം പിടിച്ചിടും. ട്രെയിന്‍ വഴിയില്‍ കിടന്ന് അപഹരിക്കുന്നത് മണിക്കൂറുകളാണ്. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ക്കും പോലും ഇതില്‍ നിന്നു മോചനമില്ല. അപ്പോള്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഗുഡ്‌സ് ട്രെയിനുകള്‍ക്കായും വെറും എന്‍ജിനുകള്‍ക്കായും ഇങ്ങനെ മണിക്കൂറുകള്‍ കിടക്കുമ്പോള്‍ യാത്രക്കാര്‍ അക്ഷമരാകുന്നതും ആക്രമാസക്തരാകുന്നതും സംസ്ഥാനത്ത് പതിവു സംഭവങ്ങളാണ്.

ഭൂരിപക്ഷം സ്‌റ്റേഷനുകളിലും ട്രെയിനുകള്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോകാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയാല്‍ ട്രെയിനുകള്‍ ഓരോ സ്‌റ്റേഷനിലും പിടിച്ചിടുന്ന സമയം വളരെ കുറയ്ക്കാന്‍ സാധിക്കും. ഇപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ കാത്തുകിടക്കേണ്ട സ്ഥാനത്ത് അഞ്ചു മിനിട്ടായി കാത്തുകിടപ്പ് ചുരുങ്ങും.

പുതിയ ട്രെയിനുകള്‍, സര്‍വീസ് ദീര്‍ഘിപ്പിക്കല്‍, ഏതാനും ദിവസമുള്ള ട്രെയിനുകള്‍ ദിവസേനയാക്കല്‍ തുടങ്ങി ഒത്തിരി കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ അനുവദിക്കേണ്ടതാണെങ്കിലും അതൊക്കെ ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാകാത്തത് തടസ്സമായി അധികൃതര്‍ എടുത്തുകാട്ടും. അപ്പോള്‍ അത്യാവശ്യമായി ചെയ്യാനാകുന്നത് എന്താണെന്ന് ബന്ധപ്പെട്ടവര്‍ കണ്ടെത്തി യാത്രയുടെ അസൗകര്യങ്ങള്‍ കുറയ്ക്കണം.

യാത്രാ സൗകര്യം കൂട്ടാന്‍
സബര്‍ബന്‍ സര്‍വീസുകള്‍

കേരളത്തിലെ യാത്രാ സൗകര്യം കൂട്ടാന്‍ സബര്‍ബന്‍ സര്‍വീസുകള്‍ കൃത്യമായ ഇടവേളകളില്‍ ആരംഭിക്കേണ്ടത് ആവശ്യമാണ്. പാസഞ്ചര്‍ സര്‍വീസുകള്‍ കൂടുതലാക്കണം. പത്തോ പന്ത്രണ്ടോ ബോഗികളാണ് പാസഞ്ചര്‍ ട്രെയിനുകളില്‍ പിടിപ്പിക്കുന്നത്. അവയുടെ എണ്ണം കൂട്ടിയേ മതിയാകൂ. തിങ്ങിനിറഞ്ഞ് അനങ്ങാന്‍ ഇടമില്ലാതെ ശ്വാസംമുട്ടിയാണ് പാസഞ്ചര്‍ യാത്രക്കാരുടെ ഇപ്പോഴത്തെ സഞ്ചാരം. പാസഞ്ചറുകള്‍ കൃത്യമായി ഓടിച്ചാല്‍ മറ്റു ദീര്‍ഘദൂര യാത്രാ ട്രെയിനുകളില്‍ തിരക്കു കുറയുകയും ചെയ്യും. ചില ദിവസങ്ങളിലുള്ളതും പ്രതിവാരമുള്ളതുമായ ദീര്‍ഘദൂര ട്രെയിനുകള്‍ ദിവസേനയാക്കണം.

ട്രെയിനുകളും പദ്ധതികളും നേടിയെടുക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നു വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പരാതി നിലനില്ക്കുന്നുണ്ട്. റെയില്‍വേ ബജറ്റ് അവതരണത്തിന് ഏതാനും ആഴ്ചകള്‍ മുമ്പു മാത്രമാണ് ആവശ്യങ്ങള്‍ അവതരിപ്പിക്കുന്നതു തന്നെ. മാസങ്ങള്‍ക്കു മുന്‍പു തന്നെ ബജറ്റ് തയാറാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനാല്‍ അവസാന മണിക്കൂറിലെ ആവശ്യം പരിഗണിക്കപ്പെടാറുമില്ല. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കുന്നു. കൃത്യമായ നിവേദനം പോലും വേണ്ട സമയത്ത് നല്കാറില്ലെന്നും ആരോപണം കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ബജറ്റുകളില്‍ അനുവദിച്ച തുക, പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ആരും പിന്നീട് ഓര്‍ക്കാറുപോലുമില്ലെന്നുള്ളതാണ് സത്യം. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികളെക്കുറിച്ചും ആവശ്യമായ തുകയെക്കുറിച്ചും പിന്തുടര്‍ന്നു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും തയാറായില്ലെങ്കില്‍ നാട്ടുകാര്‍ക്ക് പ്രയോജനമില്ല.

യാത്രാദുരിതം ഒഴിവാക്കാന്‍ വൈദ്യുതീകരിച്ച ഇരട്ടപ്പാത തന്നെ വേണം. എന്നിരുന്നാലേ പാസഞ്ചര്‍ ട്രെയിനുകളും ദീര്‍ഘദൂര സര്‍വീസുകളും തടസ്സമില്ലാതെ ഓടിക്കാനാകൂ. പുതിയ പദ്ധതികള്‍ നടപ്പാകാന്‍ സംസ്ഥാന സര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തേണ്ടത്. അതിനോടൊപ്പം വേണ്ടുന്ന സഹായങ്ങളുമായി പിന്നിലുണ്ടാകുകയും വേണം.

ട്രെയിന്‍ വഴിയില്‍ കിടന്ന്
അപഹരിക്കുന്നത് മണിക്കൂറുകള്‍

കേരളത്തില്‍ വളരെ ആഗ്രഹിച്ചിരുന്ന എറണാകുളം - കായംകുളം തീരദേശ റെയില്‍ പാത ഇരട്ടപ്പാതയാക്കാത്തതിനാല്‍ ഇതുവഴിയുള്ള യാത്രാക്ലേശം വര്‍ധിച്ചുവരുകയാണ്. ബോഗികള്‍ കുറവായതിനാല്‍ യാത്രക്കാരുടെ തിരക്കും ട്രെയിനുകള്‍ക്ക് ക്രോസിംഗ് സൗകര്യമുള്ള സ്‌റ്റേഷനുകള്‍ കുറവായതിനാല്‍ കാത്തുകിടക്കേണ്ട സമയവും കൂടുന്നു. ട്രെയിന്‍ വഴിയില്‍ കിടന്നാണ് യാത്രക്കാരുടെ സമയം ഏറെയും അപഹരിക്കുന്നത്.

ആലപ്പുഴ വഴിയുള്ള കായംകുളം - എറണാകുളം പാത സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിന് ഫണ്ട് അനുവദിപ്പിക്കുകയാണ് ഒരു മാര്‍ഗം. ലൈനിനു സ്ഥലം അക്വയര്‍ ചെയ്തു നല്‌കേണ്ടത് കേരള സര്‍ക്കാരാണ്. അതിന് കാലതാമസം ഉണ്ടായിക്കൂടാ. തീരദേശപാതയ്ക്കു സ്ഥലം ഏറ്റെടുത്തപ്പോള്‍ തന്നെ ഇരട്ടപ്പാതയ്ക്കു വേണ്ട സ്ഥലം ദീര്‍ഘദൃഷ്ടിയോടെ ഏറ്റെടുക്കേണ്ടതായിരുന്നു. കാല്‍ നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ നിലവിലുള്ള ഒറ്റപ്പാതയുടെ വശങ്ങളില്‍ താമസക്കാര്‍ കൂടുതല്‍ എത്തിയതിനാല്‍ കുടിയൊഴിപ്പിക്കല്‍ ഒരു ജനകീയപ്രശ്‌നമാകും.

മംഗലാപുരം - കോഴിക്കോട് ലൈന്‍ വൈദ്യൂതീകരണം കൂടി പൂര്‍ത്തിയായാല്‍ കേരളത്തിലുടനീളം വൈദ്യൂതീകരിച്ച പാതയാകും. ചിലയിടങ്ങളില്‍ രണ്ടാം പാത കൂടിയായാല്‍ ഇരട്ടപ്പാതയുമാകും. മഹാനഗരമായ കൊച്ചി ഐ.ടി രംഗത്തും മറ്റും വളര്‍ച്ച പ്രാപിക്കണമെങ്കില്‍ സാധാരണക്കാരായ പതിനായിരങ്ങളുടെ ദിനംപ്രതിയുള്ള യാത്രാ മാര്‍ഗമായ ട്രെയിന്‍ സര്‍വീസുകള്‍ യാത്രാസമയം കുറച്ച് ഫലപ്രദമായി നടപ്പാക്കണം.

കായംകുളം - ആലപ്പുഴ - എറണാകുളം തീരദേശ റെയില്‍പ്പാതയില്‍ കായംകുളത്തു നിന്ന് എറണാകുളം ജംഗ്ഷന്‍ വരെ 101 കിലോമീറ്ററാണ് ദൂരം. ആലപ്പുഴയ്്ക്ക് 44 കിലോമീറ്റര്‍ കായംകുളത്തു നിന്നും 57 കിലോമീറ്റര്‍ എറണാകുളത്തു നിന്നും ദൂരമുണ്ട്. ഈ 101 കിലോമീറ്റര്‍ ദൂരം പാസഞ്ചര്‍ ട്രെയിന്‍ സഞ്ചാരത്തിന് ടൈം ടേബിള്‍ അനുസരിച്ച് മൂന്നു മണിക്കൂറാണ്. പലപ്പോഴും ഒരു മണിക്കൂര്‍ എങ്കിലും കൂടുതല്‍ സമയമെടുത്താണ് ട്രെയിന്‍ ലക്ഷ്യസ്ഥാനത്തെത്തുക.

പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഈ റൂട്ടില്‍ ആകെ 20 സ്‌റ്റേഷനുകളിലാണ് സ്‌റ്റോപ്പുള്ളത്. കായംകുളം ജംഗ്ഷന്‍, ചേപ്പാട്, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേര്‍ത്തല, തുറവൂര്‍, കുമ്പളം, എറണാകുളം ജംഗ്്ഷന്‍ എന്നീ 10 സ്‌റ്റേഷനുകളിലാണ് ഇപ്പോള്‍ ട്രെയിനുകള്‍ക്ക് ക്രോസിംഗ് സൗകര്യമുള്ളത്. കരുവാറ്റ, തകഴി, പുന്നപ്ര, തുമ്പോളി, കലവൂര്‍, തിരുവിഴ, വയലാര്‍, എഴുപുന്ന, അരൂര്‍, തിരുനെട്ടൂര്‍ എന്നീ 10 സ്‌റ്റേഷനുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ക്രോസിംഗ് സൗകര്യം ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു. അപ്പോള്‍ ക്രോസിംഗിനായുള്ള കാത്തുകിടപ്പു സമയം വളരെ കൂറയും. എതിരേ വരുന്ന ട്രെയിനുകള്‍ക്കു മാര്‍ഗം ഒരുക്കുന്നതിനോടൊപ്പം വൈകി പിന്നാലെ എത്തുന്ന ട്രെയിനുകള്‍ മുന്നോട്ടു കടത്തി വിടാനും ഇത്തരം ബ്ലോക്ക് സ്‌റ്റേഷനുകള്‍ ഉപകരിക്കും.

കാത്തുകിടപ്പിന്റെ
ഉത്തമോദ്ദാഹരണം

കാത്തുകിടപ്പിന്റെ ഒരു ഉത്തമോദ്ദാഹരണം തീരദേശ പാതയില്‍ വര്‍ഷങ്ങളായി കാണുന്നു. എറണാകുളം ജംഗ്ഷനില്‍ നിന്ന് വൈകുന്നേരം 6.20-നു വിടുന്ന ദിവസേനയുള്ള ടാറ്റാ/ധന്‍ബാദ്ആലപ്പുഴ (നമ്പര്‍ 3351) പത്തു മിനിട്ട് യാത്ര ചെയ്ത് കുമ്പളത്തെത്തി പിന്നെ ക്രോസിംഗിനായി കാത്തുകിടപ്പാണ്. അത് സാധാരണ 7.15 വരെ നീളും. അത്രയും നേരം കൊണ്ട്ആലപ്പുഴയിലെത്തേണ്ടതാണ്. ക്രോസിംഗിനെടുക്കുന്ന സമയമെല്ലാം കൂട്ടി 8.10 ആണ് ആലപ്പുഴയില്‍ എത്തിച്ചേരാനുള്ള സമയമെങ്കിലും പിന്നേയും മുക്കാല്‍ മണിക്കൂര്‍ സാധാരണ കഴിയും എത്താന്‍. ഇടയ്ക്ക് മറ്റു ട്രെയിനുകള്‍ കൂടെ എതിര്‍ദിശയില്‍ നിന്നു കടന്നു പോകാനുണ്ടെങ്കില്‍ അനിശ്ചിതമായി വൈകും.

രണ്ടു ദിവസം മുന്‍പു ടാറ്റാ നഗറില്‍ നിന്നു യാത്ര ആരംഭിക്കുന്ന ട്രെയിനാണ് ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള മൂന്നാം ദിവസത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇങ്ങനെ വഴിയില്‍ വെറുതേ കിടത്തി സമയം കൊല്ലുന്നത്.

എറണാകുളം - ആലപ്പുഴ ദൂരം കവര്‍ ചെയ്യാന്‍ എക്‌സ്പ്രസ് ട്രെയിന് ഒരു മണിക്കൂറില്‍ താഴെ മതിയെന്നുള്ളതാണ് വസ്തുത. ഉദാഹരണത്തിന് ഇടയ്ക്ക് സ്‌റ്റോപ്പില്ലാത്ത തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി സൂപ്പര്‍ഫാസ്റ്റ് എറണാകുളത്തു നിന്ന് ആലപ്പുഴയിലെത്തുന്നത് 55 മിനിട്ടു കൊണ്ടാണ്.

സമയം ഏറെയെടുത്താണ് ടാറ്റാ/ധന്‍ബാദ് അവസാന ഭാഗം ഓടുന്നതെന്നതിനാല്‍ ഫലത്തില്‍ ഈ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ വളരെ കുറവായിരിക്കും. ഇത് കൃത്യമാക്കിയാല്‍ അരൂര്‍, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്‌റ്റേഷനുകളില്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കായിരിക്കും പ്രയോജനമുണ്ടാകുക.

ആലപ്പുഴ - ടാറ്റ (നമ്പര്‍ 3352) രാവിലെ ആറിന് ആലപ്പുഴയില്‍ നിന്നു വിട്ട് 7.15ന് എറണാകുളത്ത് എത്തും. യാത്രയ്ക്ക് എടുക്കുന്ന സമയം ഒന്നേകാല്‍ മണിക്കൂര്‍. യഥാര്‍ഥത്തില്‍ ഒരു മണിക്കൂറിന്റെ ആവശ്യമേയുള്ളു. എന്നാല്‍ ആ ട്രെയിന്‍ തന്നെ തിരിച്ചു വരുമ്പോള്‍ റെയില്‍വേ സമയം അനുസരിച്ചുതന്നെ രണ്ടു മണിക്കൂറിന് പത്തു മിനിട്ട് കുറവ്! പിന്നെ കൂടുതല്‍ എടുക്കുന്ന ക്രോസിംഗിനുള്ള അധിക സമയവും.

തത്കാലം ക്രോസിംഗിന് കൂടുതല്‍ സ്‌റ്റേഷനുകളില്‍ അവസരമുണ്ടാക്കുക മാത്രമാണ് ട്രെയിനുകള്‍ വൈകുന്നത് ഒഴിവാക്കാനുള്ള പോംവഴി. അത് ശരിയാക്കിയെടുക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരണം. അധികൃതര്‍ സഹകരിക്കുകയും വേണം.

കൂടുതല്‍ സ്‌റ്റേഷനുകളില്‍
ക്രോസിംഗ് സൗകര്യം

തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ അതിവേഗ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ പബഌക് - പ്രൈവറ്റ് പങ്കാളിത്തം തേടുകയാണെന്ന് റെയില്‍വേ അധികാരികള്‍ മുന്‍പ് പറഞ്ഞത് യാത്രക്കാര്‍ സന്തോഷത്തോടെയാണ് കേട്ടിട്ടുള്ളത്. ആഗ്രഹം പ്രാവര്‍ത്തികമാകാന്‍ കാലം ഏറെയെടുക്കുമെങ്കിലും ഭാവി ജനതയ്ക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് അമാന്തം ഒട്ടും പാടില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

റെയില്‍വേയ്ക്ക് അടുത്തകാലത്ത് ലാഭം കൂടുതലുണ്ടെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമായ എണ്ണം ട്രെയിനുകള്‍ ഓടിക്കുന്നില്ലെന്ന പശ്ചാത്തലം കൂടി ഓര്‍ക്കേണ്ടതുണ്ട്. ഉള്ള ട്രെയിനുകള്‍ കൃത്യസമയത്ത് ഓടിക്കുക എന്നതായിരിക്കണം ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തില്‍ തെക്കു മുതല്‍ വടക്കു വരെ ഇരട്ടപ്പാതയായില്ലെങ്കില്‍ അടുത്ത കാലത്തൊന്നും ട്രെയിന്‍ യാത്രാ ദുരിതം മാറില്ല എന്ന അധികൃതരുടെ നിലപാടിന് മാറ്റം വരുത്തേണ്ടതുണ്ട്. ഇരട്ടപ്പാത ആവശ്യ ഘടകമാണെങ്കിലും സാങ്കേതികമായി കൂടുതല്‍ ശ്രദ്ധിച്ചാല്‍ ട്രെയിനുകളുടെ വൈകിയോട്ടം അവസാനിപ്പിക്കാവുന്നതേയുള്ളു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൃത്യസമയത്ത് ഓടി എത്തുന്ന ട്രെയിനുകള്‍ കേരളത്തിലായാല്‍ ഇഴഞ്ഞു തുടങ്ങുന്നത് എന്തിനാണെന്ന് യാത്രക്കാര്‍ക്ക് മനസിലാകില്ല. ക്രോസിംഗിന് മണിക്കൂറുകള്‍ ഓരോ ട്രെയിനും കളയുമ്പോള്‍ അതിലുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിലാകുന്നത്.

ഇരട്ടപ്പാതയും അതിനു ശേഷം അതിവേഗ പാതയും വരുന്നതിനു മുന്‍പ് ട്രെയിനുകള്‍ക്ക് ക്രോസ് ചെയ്യാന്‍ കൂടുതല്‍ സ്‌റ്റേഷനുകളില്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് ഉടനടി ചെയ്യേണ്ടത്. അതുപോലെ തന്നെ സാങ്കേതിക സംവിധാനങ്ങള്‍ ഏറെ പുരോഗതി പ്രാപിച്ചിട്ടുള്ളതിനാല്‍ ഓരോ സ്‌റ്റേഷനിലും ട്രെയിനുകള്‍ പിടിച്ചിടുന്ന സമയം ഒത്തിരി കുറയ്ക്കാന്‍ കഴിയും. അതിനുള്ള ശ്രമങ്ങള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ട്രെയിനുകളുടെ എന്‍ജിനുകള്‍ മാറ്റി പിടിപ്പിക്കുന്നതിലെ സമയതാമസം ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയ പുഷ് പുള്‍ ട്രെയിനുകള്‍ ഇപ്പോള്‍ കാണുന്നുമില്ല.

അതിവേഗ ട്രെയിനുകള്‍ക്കായുള്ള ഇടനാഴിയാണെങ്കിലും പാത ഇരട്ടിപ്പിക്കലാണെങ്കിലും കൂടുതല്‍ സ്‌റ്റേഷനുകളില്‍ ക്രോസിംഗ് ഏര്‍പ്പാടുകള്‍ക്കാണെങ്കിലും കാര്യം നടപ്പിലാകണമെങ്കില്‍ അതിന് ജനപ്രതിനിധികള്‍ ജാഗ്രതയോടെ നിലകൊണ്ട് ആവശ്യമായ പണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉറപ്പാക്കണം. ഓരോ സംസ്ഥാനക്കാര്‍ അത് ലഭ്യമാക്കുന്നത് കേരളത്തിലുള്ളവര്‍ അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. എന്തുകൊണ്ടാണ് കേരള സര്‍ക്കാരും ജനപ്രതിനിധികളും അവസരത്തിനൊത്ത് ഉയരാത്തതെന്ന് പാവം സമ്മതിദായകര്‍ ഇടയ്ക്ക് അത്ഭുതപ്പെടുന്നുമുണ്ട്.

കേരളത്തിലെ ട്രെയിനുകളില്‍ യാത്രക്കാരുടെ ബാഹുല്യം കൊണ്ടുണ്ടാകുന്ന ദുരിതം ഒഴിവാക്കാന്‍ കൂടുതല്‍ ട്രെയിനുകളും അങ്ങോളമിങ്ങോളം ഇരട്ടപ്പാതയുമാണ് വേണ്ടത്. സ്ഥിരം സാധാരണ യാത്രക്കാര്‍ അത്യധികം ആശ്രയിക്കുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യത്തിന് എന്തുകൊണ്ട് ബോഗികള്‍ കൂട്ടുന്നില്ലെന്ന് ചോദിക്കാനും ആളില്ല. എല്ലാം സഹിച്ച് ശ്വാസം പോലും കിട്ടാതെ തിരക്കില്‍ മോഹാലസ്യപ്പെട്ട് വീഴാനാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് വിധിയെങ്കില്‍ എന്തു ചെയ്യാം.

ഓരോ റെയില്‍വേ സോണിനും കുറഞ്ഞത് ഒരു അതിവേഗ ഇടനാഴി വേണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നിലപാട് എന്ന് 2008-ല്‍ വാര്‍ത്തയുണ്ടായിരുന്നു. അതറിഞ്ഞയുടന്‍ തന്നെ ചെന്നൈയില്‍ നിന്ന് തമിഴ്‌നാട് സംസ്ഥാനത്തുള്ള പ്രധാന നഗരങ്ങളിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുന്നതിന്റെ സാധ്യത പരിഗണിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധി കത്തയച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭരണപക്ഷ, പ്രതിപക്ഷ ഭേദമില്ലാതെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിക്കാരും അനുവര്‍ത്തിക്കണം.

കടന്നുപോയ ബജറ്റിലെ
വാഗ്ദാനങ്ങള്‍

അധിക തിരക്കുള്ള റൂട്ടുകളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ക്രോസിംഗ് സ്‌റ്റേഷനുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നു റെയില്‍വേ ബജറ്റ് 2008-09ല്‍ പ്രഖ്യാപനമുണ്ടായിരുന്നു. അന്നത്തെ കേന്ദ്ര റെയില്‍വേ മന്ത്രി ലാലു പ്രസാദ് ഫെബ്രുവരി 28-ന് അവതരിപ്പിച്ച ബജറ്റില്‍ 38-ാം ഖണ്ഡികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വാഗ്ദാനത്തിന്റെ ഭാഗമായി തുടര്‍ന്നുവന്ന വര്‍ഷം ഒന്നും നടന്നു കണ്ടില്ല.

റെയില്‍വേയുടെ പല റൂട്ടുകളും നൂറു ശതമാനത്തിലേറെയാണ് ഉപയോഗിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ റൂട്ടുകളുടെ പ്രാപ്തി കൂട്ടുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ചെയ്യേണ്ടത് ഇന്ത്യന്‍ റെയില്‍വേയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. റൂട്ട് തലത്തിലുള്ള വിശദമായ പഠനം നടത്താനും ബ്ലൂ പ്രിന്റ് തയാറാക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നതാണ്. ആ നടപടി പൂര്‍ത്തിയാക്കി ബ്ലൂ പ്രിന്റ് തയാറായിട്ടുണ്ട്. ഇത്തരം റൂട്ടുകളിലെ ലൈനുകള്‍ വര്‍ധിപ്പിക്കുന്നതിന് അടുത്ത ഏഴു വര്‍ഷത്തേക്ക് 75,000 കോടി രൂപയുടെ നിക്ഷേപമാണ് ആവശ്യം. ഇതില്‍ കേരളത്തില്‍ എത്ര തുക വേണ്ടിവരുമെന്നു കണക്കുകൂട്ടുകയും അതു കണ്ടെത്തുകയും വേണം.

ഘട്ടമായി 124 റൂട്ടുകളുടെ ഇരട്ടിപ്പ്, മൂന്നും നാലും ലൈനുകള്‍, ബൈപാസുകള്‍, ഫ്‌ളൈഓവറുകള്‍, ക്രോസിംഗ് സ്‌റ്റേഷനുകള്‍, ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സ്‌റ്റേഷനുകള്‍, ഓട്ടോമാറ്റിക് സിഗ്‌നലിംഗ്, യാര്‍ഡ് റീ മോഡലിംഗ് തുടങ്ങിയവയാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ ഇടനാഴികളുടെ നിര്‍മാണവും ഉള്‍പ്പെടും. രണ്ടു വര്‍ഷത്തിനുള്ളില്‍ പുരോഗതിയിലുള്ള 104 പുനഃരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു മുന്‍ ബജറ്റില്‍ സൂചിപ്പിച്ചിരുന്നത്. 2009 മാര്‍ച്ചോടെ മുഴുവന്‍ നെറ്റ്‌വര്‍ക്കിലും ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സ്‌റ്റേഷനുകളാകുമെന്നും
വ്യക്തമാക്കിയിരുന്നു.

പുനരുദ്ധാരണ പദ്ധതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. ഇത്തരം പദ്ധതികളുടെ അനുമതിയും നടപ്പിലാക്കലും മറ്റുള്ള പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളിലായിരിക്കും തീര്‍ക്കുകയെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. കേരളത്തിന്റെ ഇക്കാര്യത്തിലുള്ള ആവശ്യം നടപ്പിലാക്കാന്‍ തുടര്‍ച്ചയായ പിന്‍തുടര്‍ച്ചാ പരിശോധന ആവശ്യമാണ്.

റെയില്‍വേയ്ക്ക് ലാഭമെങ്കിലും
കേരളത്തിന് ഒന്നുമില്ല

റെയില്‍വേ 2007-08 സാമ്പത്തിക വര്‍ഷം 15,500 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് അന്നത്തെ റെയില്‍വേ സഹമന്ത്രി ആര്‍. വേലു വ്യക്തമാക്കിയിരുന്നത്. ലാഭത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന സാമ്പത്തിക വര്‍ഷാവസാനത്തോടെ 20,000 കോടി രൂപയാണ് ലാഭമായി പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറയുകയും ചെയ്തിരുന്നു. പോണ്ടിച്ചേരി റെയില്‍വേ സ്‌റ്റേഷന്റെ അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ നിന്നു കൂടി ലഭിക്കുന്നതാണ് റെയില്‍വേയുടെ ഈ വന്‍ ലാഭമെങ്കിലും അതിന് ആനുപാതികമായി കേരളത്തിന് തിരിച്ചൊന്നും ലഭിക്കുന്നില്ല. ടിക്കറ്റ് എടുത്തും കൂടുതല്‍ സഞ്ചരിച്ചും റെയില്‍വേയെ സഹായിക്കുന്നവരില്‍ കേരളീയര്‍ പിന്നിലുമല്ല.

റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള മൊത്തം ചെലവിന്റെ 50 ശതമാനം വഹിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്നായിരുന്നു മന്ത്രി സൂചിപ്പിച്ചിരുന്നത്. പുതിയ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമാണ് സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും അന്നു മന്ത്രി പറഞ്ഞിരുന്നു.

കൊങ്കണ്‍ പാതയിലൂടെ
ബുള്ളറ്റ് ട്രെയിന്‍

മുംബൈ - മംഗലാപുരം കൊങ്കണ്‍ റെയില്‍ പാതയിലുടെ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുമെന്ന് കൊങ്കണ്‍ റയില്‍വേ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മിശ്ര 2008-ല്‍ സൂചിപ്പിച്ചിരുന്നു. മുംബൈ - കന്യാകുമാരി അതിവേഗ പാതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. ബൂള്ളറ്റ് ട്രെയിനുകള്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലാണോടുന്നത്. കേരളത്തില്‍ ബസുകളും സാധാരണ ട്രെയിനുകളും 60 കിലോമീറ്ററില്‍ താഴെയാണ് ഓടുന്നത്. ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും മിശ്ര പറഞ്ഞിരുന്നു.

ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാതെ തന്നെ കൊങ്കണ്‍ പാതയിലെ യാത്രാസമയം കുറയ്ക്കാന്‍ കഴിയും. സിംഗിള്‍ ലൈന്‍ ആയതിനാല്‍ പലപ്പോഴും ട്രെയിനുകള്‍ സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്നത് ഒഴിവാക്കാനായി ലൂപ്പ് ലൈനുകള്‍, കൂടുതല്‍ സ്‌റ്റേഷനുകള്‍ എന്നിവ നിര്‍മിക്കുമെന്നും സൂചനയുണ്ടായിരുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തു പിടിച്ചാല്‍ ബുള്ളറ്റ് ട്രെയിനുകള്‍ മുംബൈ മുതല്‍ കന്യാകുമാരി വരെ ഓടിക്കാന്‍ അധികം വൈകില്ലെന്നുള്ള കാര്യത്തില്‍ സംശയമില്ല.

എറണാകുളത്ത് യാത്രക്കാരുടെ
തിരക്ക് നിയന്ത്രിക്കാന്‍

എറണാകുളം നഗരത്തിലെ ട്രെയിന്‍ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ എറണാകുളം ജംഗ്ഷന്‍ സ്‌റ്റേഷനേയും എറണാകുളം ടൗണ്‍ സ്‌റ്റേഷനേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് റെയില്‍ ട്രാക്കിനു സമാന്തരമായി ചെറുകിട വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമായി റോഡ് നിര്‍മിക്കുന്നത് ഉചിതമായിരിക്കും.

എറണാകുളം നഗരത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളിലായി ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേനെ വന്നുപോകുന്നത്. അതില്‍ ഭൂരിപക്ഷവും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. മിക്കവര്‍ക്കും ജോലി സ്ഥലങ്ങളിലെത്തണമെങ്കില്‍ ബസിലും യാത്ര ചെയ്യേണ്ടിയിരിക്കുന്നു. സ്‌റ്റേഷനില്‍ നിന്ന് ബസ് സ്‌റ്റോപ്പില്‍ എത്തുന്നതിനു തന്നെ യാത്രക്കാര്‍ക്ക് നല്ലൊരു ദൂരം നടക്കേണ്ടതുണ്ട്.

എറണാകുളം നഗരത്തിനുള്ളിലെ രണ്ടു റെയില്‍വേ സ്റ്റേഷനുകള്‍ തമ്മില്‍ മൂന്നു കിലോമീറ്റര്‍ ദൂരവ്യത്യാസമാണുള്ളത്. റെയില്‍വേ സ്റ്റേഷനുകളെ ബന്ധിച്ച് സമാന്തര റോഡു കൂടെ ഉണ്ടായാല്‍ അനേകം പേര്‍ക്ക് നടന്നു തന്നെ സമീപ പ്രദേശങ്ങളിലേക്ക് പോകാന്‍ സാധിക്കും. അതുമൂലം ബസുകളിലെ തിരക്ക് കുറച്ചെങ്കിലും കുറയും. റെയില്‍വേ ട്രാക്കിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്കും റോഡ് പ്രയോജനം ചെയ്യും. നിലവിലുള്ള വഴി വികസിപ്പിക്കേണ്ട കാര്യമേയുള്ളു.

വൈറ്റിലയില്‍
ഹാള്‍ട്ട് വേണം

വൈറ്റില ഭാഗത്ത് കോട്ടയം ഭാഗത്തേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഹാള്‍ട്ട് അനുവദിച്ചാല്‍ അനേകം യാത്രക്കാര്‍ക്ക് നഗരത്തില്‍ എത്തി തിരിച്ചു പോകാതെ തന്നെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് പോകാന്‍ സൗകര്യമാകും. ഏറെ സമയലാഭവും ഇതുമൂലമുണ്ടാകും. ആലപ്പുഴ ജില്ലയിലെ അരൂര്‍ ഭാഗത്തേക്കും എറണാകുളം ജില്ലയിലെ കാക്കനാട്, പാലാരിവട്ടം, ഇടപ്പള്ളി, കളമശേരി, ആലുവ തുടങ്ങിയ പ്രദേശങ്ങളിലേക്കും ദിവസേനെ അനേകം യാത്രക്കാരുണ്ട്. ടിക്കറ്റ് വിതരണ സൗകര്യം സഹിതമുള്ള ഹാള്‍ട്ടായിരിക്കണം ആരംഭിക്കേണ്ടത്. സീസണ്‍ ടിക്കറ്റുകള്‍ അടക്കമുള്ള ടിക്കറ്റുകള്‍ വാങ്ങാന്‍ യാത്രക്കാര്‍ക്ക് സൗകര്യമുണ്ടായാല്‍ അങ്ങനെയുള്ളവര്‍ക്ക് നഗരത്തിലെ സ്റ്റേഷനില്‍ എത്തേണ്ടി വരില്ല. യാത്രാത്തിരക്കും ബുദ്ധിമുട്ടും ഇങ്ങനെ ഏറെ കുറയും.

കൊച്ചുവേളി കൊണ്ട്
കൂടുതല്‍ പ്രയോജനം

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്കു കൂടിയപ്പോള്‍ വിവിധ സ്‌റ്റേഷനുകളിലേക്ക് ട്രെയിനുകളുമായി കൊച്ചുവേളിയില്‍ ആരംഭിച്ച സ്‌റ്റേഷന്‍ കൊണ്ട് യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനമുണ്ടാകണമെങ്കില്‍ സ്‌റ്റേഷന്‍ ഉടനേ തന്നെ വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ വരുന്ന യാത്രക്കാര്‍ക്ക് ബസില്‍ കയറണമെങ്കില്‍ റോഡിലെത്താന്‍ അനേകം പാളങ്ങള്‍ മുറിച്ചുകടക്കേണ്ടതുണ്ട്.

കൊച്ചുവേളിയില്‍ അവസാനിക്കുന്ന പല ട്രെയിനുകള്‍ക്കും കായംകുളം ജംഗ്ഷനില്‍ സ്റ്റോപ്പില്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബാംഗളുര്‍-കൊച്ചുവേളി എക്‌സ്പ്രസ് (6315) ഉദാഹരണം.

കൂടാതെ കൊച്ചുവേളി വഴി കടന്നു പോകുന്ന മിക്ക ട്രെയിനുകളും അവിടെ നിര്‍ത്താറില്ല. അതിനാല്‍ കൊച്ചുവേളിയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ തിരുവനന്തപുരം നഗരത്തിലെത്താന്‍ കുറച്ചൊന്നുമല്ല പാടുപെടുന്നത്. കൊച്ചുവേളിയിലൂടെ കടന്നു പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും അവിടെ ഹാള്‍ട്ട് വേണം. അല്ലെങ്കില്‍ തിരുവനന്തപുരം സ്റ്റേഷന്റെ തന്നെ ഭാഗമായി കരുതുന്ന ആറു കിലോമീറ്റര്‍ മാറിയുള്ള കൊച്ചുവേളി സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് ഭാരമായി തന്നെ തുടരും.

ആവശ്യങ്ങളില്ല,
അവഗണയും

കേന്ദ്ര റെയില്‍വേ ബജറ്റിനുമുമ്പ് ആവശ്യങ്ങള്‍ വേണ്ടവിധം ഉന്നയിക്കാത്തതാണ് കേരളത്തെ അവഗണിക്കാന്‍ കാരണമെന്നു പറഞ്ഞു കേള്‍ക്കാറുണ്ട്. അത് തീര്‍ച്ചയായും ഒഴിവാക്കേണ്ടിയിരിക്കുന്നു.

മുംബൈ - ഡല്‍ഹി പാതയ്ക്കു പണം കണ്ടെത്തിയതു പോലെ കേന്ദ്ര സര്‍ക്കാരിന് കേരളത്തിലൂടെയുള്ള പാതയ്ക്കും പണം കണ്ടെത്താനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുംബൈ-കന്യാകുമാരി അതിവേഗ പാത നിര്‍മിക്കണമെന്ന, നാല്പത് എംപിമാര്‍ 2008-ല്‍ ഒപ്പിട്ടു നല്‍കിയിരിക്കുന്ന ആവശ്യം പരിഗണിച്ച് സാമ്പത്തിക സാങ്കേതിക സര്‍വേ നടത്താമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ കേരളത്തിലൂടെ അതിവേഗ റെയില്‍പാത പ്രായോഗികമല്ലെന്നാണ് അന്നത്തെ കേന്ദ്ര റെയില്‍വേ സഹമന്ത്രി ആര്‍.വേലു എടുത്ത നിലപാട്. ഏതായാലും അതിവേഗ പ്രായോഗികമല്ലെന്ന നിലപാട് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാകുന്നില്ല.

Saturday, October 30, 2010

മാറാത്ത കുപ്പിക്കഴുത്തുകള്‍


തോമസ് മത്തായി കരിക്കംപള്ളില്‍

നാടിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയും വിശാലമനസ്സോടെയും പ്രവര്‍ത്തിക്കേണ്ട ഭരണാധികാരികള്‍ അതിനു തയാറായില്ലെങ്കിലോ? അങ്ങനെയാകുമ്പോള്‍ നിസ്സാരമായി ഒഴിവാക്കാവുന്ന റോഡിലെ കുപ്പിക്കഴുത്തുകള്‍ പോലും ഒരിക്കലും മാറില്ല. ഗതാഗതക്കുരുക്ക് അങ്ങനെ എന്നും നാട്ടുകാരെ ബുദ്ധിമുട്ടിച്ച് നിലനില്ക്കും.

ഉദ്ദാഹരണത്തിന് ആലപ്പുഴ ഔട്ട്‌പോസ്റ്റ് ജംഗ്ഷന്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലേക്കു ബസുകള്‍ സദാ സമയവും പോയിവരുന്ന ബോട്ടുജെട്ടിയുടെ തൊട്ടടുത്തുള്ള ഈ മുക്കവലയുടെ ഇടുങ്ങിയ സ്ഥിതി കുറച്ചു മാസങ്ങള്‍ മുന്‍പാണ് നിവര്‍ത്തിയത്. റോഡിനു വളവുണ്ടായിരുന്നതിനാല്‍ ഇവിടം അപകടമേഖലയായിരുന്നു. ഇവിടെ റോഡിന്റെ വശത്തു ചേര്‍ത്തു സ്ഥാപിച്ചിരുന്ന ട്രാഫിക് ഐലന്‍ഡ് പോലും പൊളിച്ചു നീക്കിയാണ് റോഡിനു വീതി കൂട്ടി നേരെയാക്കിയത്. ഇതിനിടെ ജംഗ്ഷനോടു ചേര്‍ത്ത് കനാല്‍ അരുകില്‍ ഉണ്ടായിരുന്ന പോലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടം പൊളിച്ചു നീക്കിയതോടെ ഗതാഗതം ഒരുവിധം സുഗമമാകുകയും ചെയ്തിരുന്നു.

താമസിയാതെ റോഡിനോടു ചേര്‍ന്നു കനാലിന്റെ കരയിടിയത്തക്ക വിധം ചേര്‍ത്ത് പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടത്തിനു വാനം മാന്തിയപ്പോള്‍ മുതല്‍ അവിടെ ആ കെട്ടിടം പാടില്ലായെന്നു സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടിയിരുന്നു.

ബോട്ട് ജെട്ടി - ബസ് സ്റ്റാന്‍ഡ് റോഡിലേക്കുള്ള പഴവങ്ങാടി ചര്‍ച്ച് റോഡിനു നേരേ വാടക്കനാലിനു കുറുകേ വടക്കുവശത്തേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ കടന്നു പോകത്തക്കവിധം അത്യാവശ്യമായി ഒരു പാലം നിര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഭാവിയിലെ പാലം പണിക്കു പോലും തടസ്സമാകുന്ന രീതിയില്‍ പോലീസ് കെട്ടിട നിര്‍മാണം. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ഗോവണിപ്പാലത്തിനു സമാന്തരമായി പാലം വന്നാല്‍ പരിസരത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിനു ഒരു പരിധി വരെ ശമനമായേനെ.

പാലത്തിന്റെ ആവശ്യകതയും പുതുതായി അവിടെ ഔട്ട്‌പോസ്റ്റ് കെട്ടിടം പണിതാലുണ്ടാകുന്ന തടസ്സങ്ങളും ചൂണ്ടിക്കാണിച്ച് അധികൃതര്‍ക്ക് പരാതികള്‍ അയച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടതു പോലുമില്ല. അടിത്തറ കെട്ടാന്‍ കുഴികുഴിച്ചപ്പോള്‍ തുടങ്ങി ഓരോ ഘട്ടങ്ങളുടേയും ഫോട്ടോയും അയച്ചു കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ രണ്ടു നില കെട്ടിടം പണിതുയര്‍ത്തിയിട്ടും ഒരു മറുപടിയും കിട്ടിയിട്ടില്ല. പരാതി കിട്ടിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുത്തിട്ടുണ്ടെന്നും കാണിക്കുന്ന മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പതിവു അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡല്ലാതെ വേറൊന്നുമില്ല.

ഈ പൊതുക്കാര്യം എടുത്തുകാട്ടിയുള്ള പരാതി കാര്യങ്ങള്‍ വ്യക്തമാക്കും. വകുപ്പു മന്ത്രിക്കു പല കത്തുകള്‍ അയച്ചിട്ടുള്ളതില്‍ ഒന്നാണിത്. മന്ത്രി ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് പരാതി ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. കൂടാതെ പകര്‍പ്പ് ചീഫ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് അയച്ചിട്ടുമുണ്ട്. പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 2009 ഒക്ടോബര്‍ 21-നു അയച്ച കത്തിന്റെ പ്രസക്തഭാഗങ്ങള്‍:

വിഷയം ആലപ്പുഴ നഗരസഭാ അതിര്‍ത്തിയില്‍ ബോട്ട് ജെട്ടിക്കു സമീപം പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാലത്തിന്റെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതു
സംബന്ധിച്ച്.

'ആലപ്പുഴ പട്ടണനടുവില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഉപയുക്തമായിരിക്കും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ ബോട്ട് ജെട്ടിക്കു സമീപം വാടക്കനാലിനു കുറുകേയുള്ള ഗോവണിപ്പാലത്തിനു സമീപമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പാലം.

വാടക്കനാല്‍ വടക്ക്, തെക്ക് റോഡുകളേയും വാടക്കനാലിന്റെ തെക്കുവശത്തുള്ള പഴവങ്ങാടി പള്ളി റോഡിനേയും വടക്കു വശത്തുള്ള കിടങ്ങാംപറമ്പ് ഇടറോഡിനേയും ബന്ധിക്കുന്ന പുതിയ പാലത്തിന് 1.60 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നല്കിയിട്ടുണ്ട്.
തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. മുന്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫിന്റെ ഭരണകാലഘട്ടത്തിലാണ് അനുമതി നല്കിയത്.

ബോട്ട് ജെട്ടി ജംഗ്ഷനിലെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കുറേ മാസങ്ങള്‍ക്കു മുന്‍പ് അവിടെയുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റ് പൊളിച്ചു നീക്കിയും അവിടെയുണ്ടായിരുന്ന ട്രാഫിക് ഐലന്‍ഡ് ഒഴിവാക്കിയും റോഡിനും ജംഗ്ഷനും വീതി കൂട്ടിയിരുന്നു. ഇപ്പോള്‍ ആ ഭാഗത്ത് ഇരുകരകളേയും ബന്ധിപ്പിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗോവണിനടപ്പാലമാണ്.

ഇവിടെ വലിയ വാഹനങ്ങള്‍ കടന്നു പോകത്തക്ക വിധമുള്ള പുതിയ പാലത്തിനുള്ള നിര്‍മാണ ഭൗതിക സാഹചര്യമൊരുക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേതുണ്ട്. പൊളിച്ചു നീക്കിയ പോലീസ് ഔട്ട്‌പോസ്റ്റിനു പകരമായി തോട്ടിന്‍കരയില്‍ തന്നെ പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. പുതിയ പാലത്തിന് ഇതു തടസമാകുമോ എന്നു ഉടനടി പരിശോധന നടത്താന്‍ വേണ്ട ഉത്തരവ് പുറപ്പെടുവിക്കണമെന്നു അഭ്യര്‍ഥിക്കുന്നു. തടസ്സമുണ്ടാക്കുമെങ്കില്‍ നിര്‍മാണം നിര്‍ത്തി വയ്ക്കാനും ഉടനടി ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുന്നു.

തോട്ടിന്‍കരയില്‍ തോടിനു തൊട്ടുചേര്‍ന്ന് കെട്ടിട നിര്‍മാണങ്ങള്‍
പ്രോത്സാഹിപ്പിക്കാതെയിരിക്കുന്നതായിരിക്കും പരിസ്ഥിതിക്ക് ഉചിതം. സമീപത്തു തന്നെ തോട്ടിന്‍കരയിലുള്ള മറ്റു ചില കെട്ടിടങ്ങള്‍ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്.

നിലവിലുള്ള ജില്ലാകോടതി (കോട്ടവാതുക്കല്‍) പാലത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതസ്തംഭനവേളയില്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പുതിയ പാലം സഹായകമാകും. വാടക്കനാലിന്റെ വടക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബഹുനില സിവില്‍ സ്‌റ്റേഷന്‍ അനക്‌സിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അധികമായി എന്നും എത്തുന്ന ആള്‍ക്കാര്‍ക്കും വാഹനങ്ങള്‍ക്കും പുതിയപാലം ഉപകാരപ്പെടും. പട്ടണത്തിലെ മുപ്പതിലേറെ സര്‍ക്കാര്‍ ഓഫീസുകളാണ് മുനിസിപ്പല്‍ മൈതാനത്തിനു സമീപമുള്ള അനക്‌സിലേക്കു മാറ്റാന്‍ പോകുന്നത്.

അതുപോലെ തന്നെ തത്തംപള്ളി, കോര്‍ത്തശേരി, കിടങ്ങാംപറമ്പ്, തോണ്ടന്‍കുളങ്ങര, ജില്ലാകോടതി, സനാതനം, മുല്ലയ്ക്കല്‍, പഴവങ്ങാടി, തിരുമല, നെഹ്‌റുട്രോഫി പ്രദേശവാസികള്‍ക്കും അവിടെയുള്ള സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാലം ഏറെ പ്രയോജനപ്രദമായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇവിടെയുള്ളവര്‍ക്ക് ബസ് സ്‌റ്റേഷനിലേക്കും ബോട്ട് ജെട്ടിയിലിക്കും എളുപ്പത്തില്‍ പോയി വരാന്‍ പുതിയ പാലം സഹായകമാകും. ലോകപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന പുന്നമടയിലേക്കുള്ള വഴിയിലാണ് നിര്‍ദിഷ്ട പാലം.'

മുകളില്‍ സൂചിപ്പിച്ച കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ തുടര്‍ന്നും കത്തുകകള്‍ അയച്ചിട്ടുണ്ട്. 2010 ജനുവരി ഏഴിന് അയച്ച കത്ത്:

'നടപടി ഉണ്ടാകാത്തതിനാല്‍ നിര്‍ദിഷ്ട പാലത്തിനു സമീപത്ത് കെട്ടിട നിര്‍മാണം ധൃതഗതിയില്‍ നടക്കുകയാണ്. തീരപരിപാലന ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് കെട്ടിട നിര്‍മാണം എന്നു സൂചനയുണ്ട്. പൊതുതാത്പര്യത്തെ കരുതി ഉടനടി നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍
നഷ്ടസാധ്യതയുണ്ടെന്നും കൂടെ സൂചിപ്പിക്കട്ടെ.

നിര്‍ദിഷ്ട പാലത്തിനുള്ള സ്ഥലത്തിനു ചേര്‍ന്നുള്ള പുറമ്പോക്കിലുള്ള കെട്ടിട നിര്‍മാണം കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മേല്‍ക്കൂര നിരപ്പില്‍ ഉയര്‍ന്നിരിക്കുകയാണ്. പരാതി നല്കിയതിനു ശേഷവും ധൃതഗതിയില്‍ നിര്‍മാണം നടക്കുകയായിരുന്നു.

പഴവങ്ങാടി പള്ളി റോഡും ബോട്ട് ജെട്ടി റോഡും ചേരുന്ന ഇടുങ്ങിയ മുക്കവലയില്‍ അപകടങ്ങള്‍ വര്‍ധിച്ചതു മൂലമാണ് അവിടെ ഒരു വശത്തു ചേര്‍ന്ന് തടസ്സമായി നിന്നിരുന്ന ട്രാഫിക് ഐലന്‍ഡ് ഉള്‍പ്പടെ പൊളിച്ചു നീക്കി റോഡിനു വീതി കൂട്ടിയത്. എന്നാല്‍ ആ ഭാഗത്തു തന്നെയാണ് പൊളിച്ചു നീക്കപ്പെട്ട പോലീസ് ഔട്ട് പോസ്റ്റിനായി സ്ഥിര കെട്ടിടം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

റോഡിനും സമീപത്തുളള വാടക്കനാലിനും ഇടയ്ക്കുള്ള ഇടുങ്ങിയ കരയിലാണ് കെട്ടിട നിര്‍മാണം. പൂര്‍ത്തിയാകുന്ന കെട്ടിടത്തിന്റെ നാലു വശത്തും വാഹന പാര്‍ക്കിംഗിന് ഒട്ടും ഇടമില്ല. കെട്ടിടത്തിന്റെ തെക്കുഭാഗത്തോട് തൊട്ടുചേര്‍ന്ന് റോഡും പടിഞ്ഞാറും വടക്കും തൊട്ടുചേര്‍ന്നു തോടുമാണ്. ഔട്ട് പോസ്റ്റിലെത്തുന്ന വാഹനങ്ങള്‍ ജംഗ്ഷനില്‍ റോഡില്‍ തന്നെ പാര്‍ക്കു ചെയ്യേണ്ടി വരും. അത് അപകടങ്ങള്‍ക്കു കാരണമാകും. പോലീസ് ഔട്ട് പോസ്റ്റില്‍ ഏതായാലും അനേകം പോലീസ് വാഹനങ്ങള്‍ തന്നെ കാണുമെന്ന് ഉറപ്പാണ്. കെട്ടിടത്തിന്റെ മുന്നിലേക്കിറങ്ങേണ്ടത് പൊതുറോഡിലേക്കാണ്. തൊട്ടുപുറകില്‍ കനാല്‍. ഏതായാലും കെട്ടിടത്തിനോടു ചേര്‍ന്ന് പാര്‍ക്കിംഗ് സൗകര്യമില്ല.

മോട്ടോര്‍ നാലു ചക്രവാഹനങ്ങള്‍ കയറിയിറങ്ങേണ്ട നിര്‍ദിഷ്ട പാലം പഴവങ്ങാടി റോഡിനു നേരേ തെക്കോട്ടു വാടക്കനാലിനു കുറുകേ വാടക്കനാല്‍ വടക്കേക്കരയിലേക്കായിരിക്കണം. ആ ഭാഗത്തോടു ചേര്‍ന്ന് തെക്കേക്കരയിലാണ് കെട്ടിടം പൂര്‍ത്തിയായി വരുന്നത്. നാട്ടിലെ റോഡ്, പാലം വികസനത്തിന് ദീര്‍ഘദൃഷ്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടസ്സമാകുന്നതിന്റെ ഒരു ഉത്തമോദ്ദാഹരണമാണിത്.'

അധികൃതര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നു മാത്രം പറയരുത്. ഇപ്പോഴത്തെ പൊതുമരാമത്ത്, നിയമ മന്ത്രി എം.വിജയകുമാര്‍ ഇനിയെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുമോ? പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ (റോഡ്‌സ്) ടി.ബാബുരാജ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ്) ചാക്കോ എന്‍.ജി, ആലപ്പുഴ ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ എന്നിവര്‍ എന്തു നടപടിയെടുത്തു എന്നും അറിഞ്ഞാല്‍ നന്ന്. ഡോ.ടി.എം.തോമസ് ഐസക്ക് അടക്കം നാലു മന്ത്രിമാരാണ് ഈ വിഷയം അവതരിപ്പിച്ചതിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഭരിച്ചത്. അതിനിടെ കെട്ടിടം പണി പൂര്‍ത്തിയായി, മിനുക്കു പണികള്‍ കൂടി നടത്തി ഉദ്ഘാടനം നടത്തിയാല്‍ മതി എന്നതായി 2010 ഒക്ടോബര്‍ 30-ലെ സ്ഥിതി! റോഡില്‍ കുപ്പിക്കഴുത്തുകള്‍ പെരുകിയാല്‍ ഭരിക്കുന്നവര്‍ക്ക് എന്തു ചേതം?

Tuesday, June 22, 2010

വള്ളംകളിയില്‍ ആവേശം മാത്രം കൂട്ടാം


തോമസ്‌ മത്തായി കരിക്കംപള്ളില്‍

ലോകപ്രശസ്‌തിയാര്‍ജിച്ച ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി കൂടുതല്‍ ജനപങ്കാളിത്തത്തോടെയും ലാഭകരമായും കളിക്കാര്‍ക്ക്‌ ന്യായമായ പ്രതിഫലം കിട്ടത്തക്ക രീതിയിലും മുന്നോട്ടു കൊണ്ടുപോകണമെന്ന്‌ കുട്ടനാട്ടുകാരായ എല്ലാവരും ആഗ്രഹിക്കുന്നു. നാട്ടുകാരുടെ ഹൃദയത്തുടിപ്പായ വള്ളംകളി എന്നും ആവേശത്തോടെ നിലനിര്‍ത്താനാണ്‌ വെള്ളവും വള്ളവും ജീവിതഭാഗമായി മാറിയിട്ടുള്ള കുട്ടനാട്ടുകാര്‍ പരിശ്രമിക്കുന്നത്‌.

ആലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്‌റ്റ്‌ രണ്ടാം ശനിയാഴ്‌ച സംഘടിപ്പിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാട്ടിലെ വള്ളംകളികളുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയാണ്‌. എന്നാല്‍ വള്ളംകളിയുടെ നടത്തിപ്പിനെക്കുറിച്ച്‌ എല്ലാ വര്‍ഷവും പലവിധത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുന്നത്‌ നിസാരമായി തള്ളിക്കളയാനാകില്ല. എല്ലാവിധ സര്‍ക്കാര്‍ പിന്തുണയോടെയും നടത്തുന്ന വള്ളംകളി വളരെ ലാഭകരമായില്ലെങ്കിലും നഷ്ടക്കച്ചവടമായി മാറേണ്ട സാഹചര്യം ഏതായാലും ഇപ്പോഴില്ല.

1952-ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കുട്ടനാടു സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സ്വീകരണമായി ഒരുക്കിയ എട്ടു ചുണ്ടന്‍വള്ളങ്ങളുടെ ഘോഷയാത്ര മത്സരമനോഭാവത്തോടെയുള്ള വള്ളംകളിയായി മാറുകയായിരുന്നു. ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്‌റു വെള്ളിയില്‍ തീര്‍ത്ത ഒരു ചെറുചുണ്ടന്‍വള്ളം തടിയിലുറപ്പിച്ച്‌ ഒപ്പോടുകൂടി എത്തിച്ചതാണ്‌ ട്രോഫിയായി മാറിയത്‌. ആദ്യമിതിന്റെ പേര്‌ പ്രൈം മിനിസ്‌ട്രേഴ്‌സ്‌ ട്രോഫി എന്നായിരുന്നു. പുന്നമട കായലില്‍ 1955 മുതലാണ്‌ വള്ളംകളി നടത്തിത്തുടങ്ങിയത്‌.

2010 ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്‌ച ദിവസമായ 14-ന്‌ 58-ാമതു നെഹ്‌റു ട്രോഫി വള്ളംകളിയാണ്‌ നടത്താന്‍ പോകുന്നത്‌. ഇപ്പോള്‍ പത്തു മീറ്റര്‍ വീതിയുള്ള നാലു ട്രാക്കില്‍ 1370 മീറ്റര്‍ ദൂരത്തിലാണ്‌ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ കൂടാതെ ചുരുളന്‍, വെപ്പ്‌, ഓടി, ഇരുട്ടുകുത്തി, തെക്കനോടി വള്ളങ്ങളുടേയും മത്സരമുണ്ട്‌. പള്ളിയോടങ്ങള്‍ പ്രദര്‍ശനത്തുഴച്ചിലിനെത്തും. ചുണ്ട്‌ ഉയര്‍ന്നു നൂറടിയിലേറെ നീളമുള്ള ഒരു ചുണ്ടന്‍ വള്ളത്തില്‍ തുഴക്കാരും അമരക്കാരും നിലക്കാരുമായി നൂറ്റിപ്പത്തോളം ആള്‍ക്കാരുണ്ടായിരിക്കും. ഇതുപോലെ ഒത്തൊരുമിച്ച്‌ ഒരേ ലക്ഷ്യത്തോടെ ഇറങ്ങുന്ന മറ്റൊരു മത്സര ഇനങ്ങളും ലോകത്തിലില്ല. ഇതുപോലെ മതസൗഹാര്‍ദം കാത്തു സൂക്ഷിക്കുന്ന സന്ദര്‍ഭവുമില്ല.

ഇത്ര ആകര്‍ഷണീയതയുള്ള കുട്ടനാട്ടിലെ വള്ളംകളികള്‍ നാട്ടുകാരുടെ ആവേശവും ഒത്തൊരുമയും കൊണ്ടാണ്‌ മുടങ്ങാതെ നടന്നുവരുന്നത്‌. എന്നാല്‍ കാലം മാറുംതോറും അതനുസരിച്ച മാറ്റങ്ങളും നടത്തിപ്പില്‍ ഉണ്ടാകാതെ തരമില്ല. പണ്ട്‌ നിലം ഉഴാനും വള്ളം ഊന്നാനും സ്വന്തം കരുത്തുമാത്രം ഉപയോഗിച്ചിരുന്ന കര്‍ഷകത്തൊഴിലാളികളായിരുന്നു വള്ളം കളികളുടെ ആത്മാവ്‌. വവള്ളം കളിക്ക്‌ ആഴ്‌ചകള്‍ മുന്‍പേ അവര്‍ സ്വമേധയാ തയ്യാറെടുപ്പുകളും പരിശീലനവും തുടങ്ങിയിരുന്നു. അതൊക്കെ ഗ്രാമവാസികളുടെ കൂട്ടായ്‌മ കൂടിയായിരുന്നു. മതമോ ജാതിയോ അക്കാര്യത്തിനു അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചിരുന്നില്ല. കൃഷി കാര്യങ്ങള്‍ കൂടുതല്‍ യന്ത്രവത്‌കൃതമായതോടെ അത്തരം തൊഴിലുകള്‍ ചെയ്യുന്നവര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇനി വള്ളം കളികള്‍ ഒരു സ്‌പോര്‍ട്‌ ഇനമായി നിലനിര്‍ത്തുകയാണ്‌ വേണ്ടത്‌. ചുണ്ടന്‍ വള്ളംകളിയെ ഒളിമ്പിക്‌സ്‌ മത്സര ഇനമായി മാറ്റാനുള്ള ശ്രമം കൂടി ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ.

ഈ സാഹചര്യത്തിലാണ്‌ തുടക്കമെന്ന നിലയില്‍ ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ്‌ കാലോചിതമായി പുതുക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി. ഇത്രയും മഹത്തായ ഒരു കളിയുടെ കാര്യത്തില്‍ എല്ലാ വര്‍ഷവും നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരത്തേണ്ടതില്ല. അത്‌ ലാഭകരമായും കൂടുതല്‍ സൗകര്യങ്ങളോടെയും നടത്തണം. കുട്ടനാട്ടിലെ വള്ളംകളികള്‍ക്ക്‌ ഒരു സ്ഥിരം കലണ്ടര്‍ ഉണ്ടാക്കി ലോകമെമ്പാടും നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക്‌ മുന്‍കൂര്‍ അറിവു കൊടുക്കുകയും അവരെ ആകര്‍ഷിക്കുകയും സ്‌നേഹപൂര്‍വം സ്വീകരിക്കുകയും വേണം. അതിനു സൗകര്യങ്ങള്‍ ഏറെ ഇനിയുമുണ്ടാകേണ്ടതുണ്ട്‌. വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങള്‍ പലതുമില്ല. എല്ലാം ഒരു തട്ടിക്കൂട്ടലില്‍ ഒതുങ്ങും.

വള്ളം കളിയുടെ തലേദിവസങ്ങളിലാണ്‌ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും പുന്നമടയിലേക്കുള്ള റോഡ്‌ ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ അറ്റകുറ്റപണികള്‍ എന്നപേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുള്ളത്‌. മഴക്കാലമായതിനാല്‍ റോഡിലെ താത്‌കാലികമായി അടയ്‌ക്കുന്ന കുഴികള്‍ അടുത്ത ദിവസം തന്നെ കൂടുതല്‍ വലിപ്പത്തോടെ പ്രത്യക്ഷപ്പെടും. ഇതു ഒരു സാധാരണ അലംഭാവം. ഇങ്ങനെ പലത്‌.

വള്ളംകളിയോടുള്ള താത്‌പര്യം കാരണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി എല്ലാ വര്‍ഷവും വള്ളം കളി വരും മുന്‍പു തന്നെ അധികൃതര്‍ക്ക്‌ കത്തുകളായും പത്രവാര്‍ത്തകളുമായി ഈ ലേഖകന്‍ തന്നെ കളിക്കുന്നവരുടേയും കളികാണാനെത്തുന്നവരുടേയും ആവശ്യങ്ങള്‍ കാട്ടി എത്ര ഓര്‍മ്മപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു. അതുപോലെ എത്രയോ പത്രലേഖകര്‍. ചുണ്ടന്‍ വള്ളങ്ങളേയും കളിയേയും ആസ്‌പദമാക്കി നയമ്പും നതോന്നതയും എന്ന പുസ്‌തകമെഴുതിയ ദീപികയിലെ സെര്‍ജി ആന്റണി, (നെഹ്‌റു ട്രോഫി വള്ളം കളിയുടെ ആകാശവാണിയിലെ ദൃക്‌സാക്ഷി വിവരണക്കാരില്‍ മുന്‍നിരയിലുണ്ടായിരുന്ന പി.ഡി.ലൂക്കിന്റെ ജാമാതാവ്‌), മാതൃഭൂമിയിലെ ജോയ്‌ വര്‍ഗീസ്‌ (വള്ളംകളിയെക്കുറിച്ച്‌ ഒത്തിരിയെഴുതിയ പ്രശസ്‌ത പത്രപ്രവര്‍ത്തകനായിരുന്ന എം.എം.വര്‍ഗീസിന്റെ മകന്‍) എന്നിവര്‍ അവരില്‍ ചിലര്‍മാത്രം.

ഇങ്ങനെയിരിക്കേയാണ്‌ നെഹ്‌റു ട്രോഫി വള്ളം കളി ഇപ്പോഴത്തേതു പോലെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണോ നടത്തേണ്ടതെന്ന ചോദ്യം ഉയരുന്നത്‌. എല്ലാ വിധ സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയിട്ടും പാകപ്പിഴകളും നഷ്ടവും ഉണ്ടാകണമെങ്കില്‍ നടത്തിപ്പില്‍ എന്തോ അപാകതകളുണ്ട്‌. വള്ളം കളിയില്‍ യഥാര്‍ഥ താത്‌പര്യമുള്ളവരെ മാത്രം സംഘാടക സമിതിയിലേക്കു എത്തിക്കണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നുമുള്ള മുന്‍കാല വള്ളംകളി സംഘാടകനായ വര്‍ഗീസ്‌ പൂപ്പള്ളി (മോനിച്ചന്‍)-യുടെ നിര്‍ദേശം അതുകൊണ്ടാണ്‌ ഇപ്പോള്‍ പ്രസക്തമാകുന്നത്‌. ഈ വിഷയത്തില്‍ ആലപ്പുഴ പ്രസ്‌ ക്ലബില്‍ മോനിച്ചന്റെ നേതൃത്വത്തില്‍ വള്ളം കളി പ്രേമികള്‍ 2010 ജൂണ്‍ 19-ന്‌ പത്രസമ്മേളനം നടത്തിയിരുന്നു. വള്ളം കളിയില്‍ രാഷ്ട്രീയ കളികളും അഴിമതിയും പാടില്ല എന്ന സന്ദേശമാണ്‌ പത്രസമ്മേളനം നല്‌കിയത്‌. ചുരുക്കത്തില്‍ നടത്തിപ്പുകാരില്‍ ചിലരുടെ വെട്ടിപ്പു മനോഭാവം മാറണം.

താത്‌പര്യമുള്ളവരെ കണ്ടെത്തി അംഗത്വ ഫീസ്‌ സ്വീകരിച്ച്‌ സംഘടിച്ചു പ്രവര്‍ത്തിക്കുന്ന ക്ലബോ അസോസിയേഷനോ ആയിരിക്കണം വള്ളം കളി നടത്തേണ്ടതെന്നാണ്‌ മോനിച്ചന്‍ മുന്നോട്ടു വയ്‌ക്കുന്ന ആശയം. കൂടുതല്‍ അംഗ്വത്വ ഫീസില്‍ ആജീവനാന്ത അംഗങ്ങള്‍ക്കും കുറഞ്ഞ ഫീസില്‍ സാധാരണ അംഗങ്ങള്‍ക്കും ക്ലബില്‍ അംഗത്വം നല്‌കണം. മറ്റു വള്ളംകളി ക്ലബുകള്‍ക്കു അഫിലിയേഷന്‍ നല്‌കി ആ ഇനത്തിലും വരുമാനം ഉണ്ടാക്കുകയും താത്‌പര്യം ജനിപ്പിക്കുകയും ചെയ്യാം.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ എത്തുന്നതിനാല്‍ നടത്തിപ്പിനായി സര്‍ക്കാരും വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എല്ലാവിധ സഹായങ്ങളും നല്‌കുകയും വേണം. വള്ളംകളിക്കാരെ നിലനിര്‍ത്താന്‍ പണം ആവശ്യമാണ്‌. അതിനു സ്‌പോണ്‍സര്‍മാരെ കണ്ടെത്തണം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരും കൈയിട്ടുവാരിക്കൊണ്ടു പോകാത്ത ഒരു സംവിധാനത്തിലേക്കു കളി മാറണം. കളിയുടെ രസവും ആവേശവും മാത്രം ആയിരിക്കണം എല്ലാവര്‍ക്കും വേണ്ടത്‌. മറ്റു ധനപരമായ മോഹങ്ങള്‍ അതിനെ അടക്കിവാഴരുത്‌.

ഇന്ത്യയിലെ ഗോള്‍ഫ്‌ ക്ലബുകള്‍ ഉദാഹരണമായി മോനിച്ചന്‍ എടുത്തുകാട്ടുന്നു. താത്‌പര്യമുള്ളവര്‍ മാത്രമാണ്‌ അവിടെ പണം മുടക്കി പോകുന്നതും സംഘാടകരാകുന്നതും. അപ്പോള്‍ ഉത്തരവാദിത്തം കൂടാന്‍ സാധ്യതയേറും.

വള്ളം കളിയില്‍ നേരിട്ട്‌ ഇടപെട്ടില്ലെങ്കിലും സര്‍ക്കാരിനു പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി നല്‌കാവുന്നതേയുള്ളു. കര്‍മ്മ പദ്ധതികള്‍ തയാറാക്കി പ്രാവര്‍ത്തികമാക്കാം. ഭക്തി പ്രകടിപ്പിക്കാത്തവരെന്നു നാട്ടുകാര്‍ കരുതുന്നവരുടെ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്‌കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി പത്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്‌കിയ വന്‍പരസ്യങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യം നല്‌കുന്നതായും ശബരിമല തീര്‍ഥാടനം പരാതിരഹിതമാക്കി ചാരിതാര്‍ഥ്യമടയുന്നതായും പ്രസ്‌താവിക്കുന്നു. വിശ്വാസമില്ലെങ്കിലും അവിടെയെത്തുന്ന ലക്ഷക്കണക്കിനു ആള്‍ക്കാരെ മുന്നില്‍ കണ്ടാണ്‌ സര്‍ക്കാര്‍ സൗകര്യങ്ങള്‍ വിശാലമാക്കുന്നത്‌. ആയിരക്കണക്കിനു കാഴ്‌ചക്കാര്‍ എത്തുന്ന വള്ളം കളിക്കും അതാകാം. ജനപ്രതിനിധികള്‍ക്ക്‌ ഇക്കാര്യത്തില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനാകും.

ഇക്കാര്യത്തില്‍ കുട്ടനാട്ടില്‍ അഭിപ്രായം പറയാന്‍ ഇപ്പോള്‍ യോഗ്യതയുള്ള അപൂര്‍വ വ്യക്തികളില്‍ ഒരാളാണ്‌ പൂപ്പള്ളി മോനിച്ചന്‍. വള്ളം കളിയിലും അതുപോലെ ഹോഴ്‌സ്‌ റേസിങ്ങ്‌ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. സിരകളില്‍ വള്ളംകളി ആവേശമായി ഒഴുകുന്നു. ഭാര്യ അന്നമ്മയും മകന്‍ ജെറിയും താത്‌പര്യത്തില്‍ ഒപ്പമുണ്ട്‌.

നെപ്പോളിയന്‍ എന്ന ചുണ്ടന്‍വള്ളം കുട്ടനാട്ടിലെ പൂപ്പള്ളി കുടുംബത്തിന്റേതായിരുന്നു. 1930-ല്‍ ആറന്മുളയില്‍ നിന്നു കൊണ്ടുവന്ന പള്ളിയോടത്തെ നെപ്പോളിയന്‍ എന്നു പേരിട്ടാണ്‌ ചുണ്ടന്‍ തുഴച്ചില്‍ ആരംഭിച്ചത്‌. 1946-ല്‍ മൗണ്ട്‌ ബാറ്റന്‍ പ്രഭുവിനെ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച ദിവസം ദുഃഖവെള്ളിയാഴ്‌ചയായിരുന്നു. അന്നു പിതാവ്‌ പുപ്പള്ളി കുട്ടിച്ചനും നൂറോളം കര്‍ഷകത്തൊഴിലാളികളും ചേര്‍ന്നാണ്‌ പല എതിര്‍പ്പുകളും സഹിച്ച്‌ ചുണ്ടന്‍വള്ളം നീറ്റിലിറക്കിയത്‌. മതപരമായ ചടങ്ങുകളോടെ വിശുദ്ധമായി ആചരിക്കുന്ന ദിവസമായതിനാല്‍ അന്നു വള്ളം കളിക്കുന്നതില്‍ ചേന്നങ്കരി, ചമ്പക്കുളം, കൈനകരി ഇടവകകള്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു.

എട്ടു ചുണ്ടന്‍ വള്ളങ്ങളെ പങ്കെടുപ്പിച്ച്‌ പണ്ഡിറ്റ്‌ നെഹ്‌റുവിനെ 1952-ല്‍ ആലപ്പുഴയില്‍ സ്വികരിച്ച വേളയിലും പിതാവിനോടൊപ്പം മോനിച്ചനും മുഖ്യസഹകാരിയായിരുന്നു. യാതൊരു പരിശീലനവും ഇല്ലാതിരുന്നിട്ടും അന്നും നെപ്പോളിയന്‍ ചുണ്ടന്‍വള്ളം ഭംഗിയായും ആവേശത്തോടെയും പങ്കെടുത്തു.

മോനിച്ചന്റെ നേതൃത്വത്തില്‍ 1957, 58, 59 വര്‍ഷങ്ങളില്‍ നെപ്പോളിയന്‍, നെഹ്‌റു ട്രോഫി ഹാട്രിക്‌ നേടി. 1961-ല്‍ കാവാലം ചുണ്ടനെന്ന അതിശക്ത എതിരാളിയെ ട്രാക്കില്‍ മിന്നല്‍ക്കുതിപ്പു നടത്തി നെപ്പോളിയന്‍ പിന്തള്ളിയത്‌ കാഴ്‌ചക്കാരില്‍ രോമാഞ്ചമുണര്‍ത്തിയ സന്ദര്‍ഭമാണെന്നു മോനിച്ചന്‍ ഓര്‍ക്കുന്നു.

വള്ളം കളിയില്‍ താത്‌പര്യമുള്ളവരെ മറന്നു രാഷ്ട്രീയ, ഉദ്യോഗസ്ഥ രംഗങ്ങളിലുള്ളവര്‍ക്കു മുന്‍ഗണന നല്‌കി കളി നടത്തിപ്പിനായി 1991-ല്‍ രൂപവത്‌കരിച്ച നെഹ്‌റു ട്രോഫി ബോട്ട്‌ റേസ്‌ സൊസൈറ്റി ഇതുവരെ ലക്ഷ്യം കണ്ടത്തിയോ എന്ന കാര്യം സംശയത്തിലാണ്‌. തികച്ചും കായികമത്സരമായ വള്ളം കളിയുടെ നടത്തിപ്പിന്റെ 2010 മാര്‍ച്ച്‌ 31-നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ വരവു ചെലവു കണക്കില്‍ ചിലതെല്ലാം ഒഴിവാക്കാവുന്നതും പലതും സീമാതീതവും അനിയന്ത്രിതവുമാണെന്നു മോനിച്ചന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കോടി രൂപ വരുമാനമുണ്ടായിട്ടും കളി നഷ്ടത്തിലാകുന്നത്‌ അതിനാലാണ്‌.

ചിലയിനങ്ങള്‍ ഇങ്ങനെ: ഫുഡ്‌ ആന്‍ഡ്‌ റിഫ്രഷ്‌മെന്റ്‌ 58,491 രൂപ. ഹോണറേറിയം വോളണ്ടറി പ്രൊഫഷണല്‍ സര്‍വീസ്സസ്‌ 1,75,000 രൂപ. വെഹിക്കിള്‍ റിപ്പയര്‍ 30,655 രൂപ. ബാഡ്‌ജ്‌ 12,000 രൂപ. ബനിയന്‍ 76,004 രൂപ. ബോട്ട്‌ ഹയര്‍ ചാര്‍ജസ്‌ 6,14,826 രൂപ. വെഹിക്കിള്‍ ഹയര്‍ 69,000 രൂപ. പോലീസ്‌ 1,35,000 രൂപ. യൂണിഫോം 17,500 രൂപ. പ്രിന്റിംഗ്‌ ആന്‍ഡ്‌ സ്റ്റേഷനറി 3,65,150 രൂപ. റേസ്‌ കമ്മിറ്റി 12,000 രൂപ. സ്റ്റേജ്‌ ഡെക്കറേഷന്‍ കമ്മിറ്റി 16,86,000 രൂപ. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിറ്റി 25,791 രൂപ. കള്‍ച്ചറല്‍ കമ്മിറ്റി 5,90,227 രൂപ. പബ്‌ളിസിറ്റി 71,856 രൂപ. ഫുഡ്‌ ആന്‍ഡ്‌ അക്കോമഡേഷന്‍ 2,15,532 രൂപ.

വാഹനങ്ങള്‍ മിക്കവയും സര്‍ക്കാര്‍ വകുപ്പുകളുടേത്‌ ആയ സ്ഥിതിക്ക്‌ അവയുടെ അറ്റകുറ്റപ്പണികളും സാധാരണ നിലയ്‌ക്ക്‌ വകുപ്പുകള്‍ തന്നെയാണ്‌ നടത്തുന്നത്‌. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും ചില കാരണങ്ങള്‍ കാട്ടി വളരെ കുറഞ്ഞ വാടക നല്‌കി എടുക്കുന്ന സ്വകാര്യ ബോട്ടുകളുമാണ്‌ ഉപയോഗിക്കുന്നത്‌. പോലീസിനെ സര്‍ക്കാര്‍ ചിലവില്‍ തന്നെ വിന്യസിക്കണം. വിചാരിച്ചാല്‍ ആഹാരച്ചിലവും ഒത്തിരി കുറയ്‌ക്കാം. പലയിനങ്ങളിലും പലരും പണം അനാവശ്യമായി കൈപ്പറ്റുന്നുണ്ട്‌. ഇത്തരം അഴിമതിപ്പണത്തിന്റെ പങ്ക്‌ ചില ഉദ്യോഗസ്ഥരടക്കമുള്ളവര്‍ വീതം വയ്‌ക്കുകയാണെന്ന ആരോപണവുമുണ്ട്‌. അനിയന്ത്രിതമായി ചിലര്‍ക്കു വിതരണം ചെയ്യുന്ന സൗജന്യ പ്രവേശന പാസുകള്‍ നിയന്ത്രിക്കണം. അത്തരം പാസുകള്‍ ഉള്ളവരോടൊപ്പം ക്രമവിരുദ്ധമായി എത്തുന്നവര്‍ ഉള്ള സ്ഥലം കൈയ്യടക്കുന്നതോടെ പണം മുടക്കി പാസ്‌ വാങ്ങുന്നവര്‍ ഉന്തിലും തള്ളിലും പുറത്താകും.

പണം മുടക്കുന്ന ഉത്തരവാദിത്തമുള്ളവര്‍ക്കു അംഗത്വം നല്‌കി സംഘാടക സമിതി വള്ളംകളി നടത്തുക, ആര്‍.ഡി.ഓയുടെ ചുമതലയില്‍ ഭരണകൂടം ടെന്‍ഡര്‍ നടപടികള്‍ സുതാര്യവും മത്സരപരവുമാക്കുക, സര്‍ക്കാര്‍ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക്‌ സ്‌റ്റാര്‍ട്ടിംഗ്‌-ഫിനിഷിംഗ്‌ പോയിന്റുകള്‍, ട്രാക്ക്‌, പന്തല്‍ തുടങ്ങിയവയുടെ മേല്‍നോട്ട ഉത്തരവാദിത്തം മാത്രമായി ചുരുക്കുക, ഫിനിഷിംഗ്‌ പോയിന്റില്‍ ഹൗസ്‌ ബോട്ടുകള്‍ അടുക്കുന്ന സ്ഥലത്ത്‌ പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കി വരുമാനമുണ്ടാക്കുക, പരസ്യവരുമാനം കൂടുതല്‍ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും മോനിച്ചന്‍ മുന്നോട്ടുവച്ചിട്ടുണ്ട്‌.

നെഹ്‌റു ട്രോഫി വള്ളംകളി മാമാങ്കം കാലങ്ങളായി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്ന മോനിച്ചന്റെ ആരോപണം അന്വേഷിച്ച്‌ സത്യസ്ഥിതി വെളിപ്പെടുത്തുകയും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത്‌ അധികൃതരാണ്‌. അതില്‍ രാഷ്ട്രീയം കാണുകയോ ആരാന്റെ തടി എന്ന രീതിയില്‍ ആനയെക്കൊണ്ടു വലിപ്പിക്കുകയോ ചെയ്യരുത്‌. പ്രവേശന പാസ്‌ വില്‌പനയും ഗാലറികെട്ടും സ്‌മരണികാ പ്രസിദ്ധീകരണവും ഉള്‍പ്പടെ മിക്ക കാര്യങ്ങളിലും എല്ലാ വര്‍ഷവും വിവാദങ്ങളുണ്ട്‌.

സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക്‌ ടിക്കറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്നതു മുതല്‍ ആവശ്യക്കാര്‍ക്ക്‌ ടിക്കറ്റ്‌ ലഭിക്കാത്തതും ടിക്കറ്റ്‌ മേടിച്ചവര്‍ക്ക്‌ ഇരിക്കാന്‍ ഇടം കിട്ടാത്തതും എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന പരാതികളാണ്‌. കണക്കനുസരിച്ച്‌ പവലിയനുകളുടെ ഇരിപ്പിടം ഇങ്ങനെ: ഐലന്‍ഡ്‌ 250, റോസ്‌ കോര്‍ണര്‍ 1,100, ടൂറിസ്‌റ്റ്‌ 1,291, പോഞ്ഞിക്കര 600, ലേക്ക്‌ വ്യൂ 500. എന്നാല്‍ ഈ ഇരിപ്പിടങ്ങളിലേക്കു വരുന്നവര്‍ അനേകമിരട്ടി വരും. കരയിലും വള്ളങ്ങളിലും ബോട്ടുകളിലും നിന്നു കാണുന്നവര്‍ വേറേയും. വള്ളംകളിയില്‍ എല്ലാവരുടേയും ആവേശം ഏറ്റുവാങ്ങേണ്ടതുണ്ട്‌.