Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Saturday, October 9, 2010

ആ നൂറു രൂപ തിരിച്ചുകൊടുക്കുമോ?


തോമസ് മത്തായി കരിക്കംപള്ളില്‍

കേരള പോലീസിന്റെ പണം പിരിക്കലിനെക്കുറിച്ച് എപ്പോഴും പരാതി ഉയരാറുണ്ട്. നിയമപരമായും അല്ലാതെയും സൗകര്യം പോലെ പിരിച്ചുകളയുമെന്നാണ് അനുഭവസ്ഥര്‍ പറയാറുള്ളത്. നിയമം ചൂണ്ടിക്കാട്ടി സര്‍ക്കാരിനു വേണ്ടിയാണ് പിരിക്കുന്നതെങ്കില്‍ നിയമക്കുടുക്കുകളില്‍ നിന്ന് ഒഴിവാക്കാമെന്നു പറഞ്ഞായിരിക്കും പോലീസുകാരുടെ സ്വകാര്യ പിരിവ്. എന്തായാലും നാട്ടുകാര്‍ നരകിച്ചതു തന്നെ.

സര്‍ക്കാരിന്റെ വരുമാന മാര്‍ഗം നാട്ടുകാരെ ചുരണ്ടി എങ്ങനെ കൂട്ടാമെന്നാണ് പലപ്പോഴും പോലീസ് ഗവേഷണം. വരവ് നല്ലൊരു പങ്കു കൂടുമെന്നുള്ളതു കൊണ്ട് ഇടതോ വലതോ ആരോ ആകട്ടെ, സംസ്ഥാന ഭരണം കിട്ടിയാല്‍ പെറ്റി കേസുകളാണ് പോലീസിലൂടെയുള്ള നല്ലൊരു വരുമാന ശ്രോതസ്. കവര്‍ച്ചക്കാരേയും പിടിച്ചുപറിക്കാരേയും സാമൂഹ്യവിരുദ്ധരേയും പിടികൂടിയില്ലെങ്കിലും റോഡിലിറങ്ങി പതുങ്ങി നിന്ന് വാഹനപരിശോധനയെന്ന പേരില്‍ പെറ്റി കേസ് അടിച്ച് അവര്‍ ജോലിചെയ്യും!

ഹെഡ്‌ലൈറ്റിലെ കറുത്ത പൊട്ട് മാഞ്ഞുപോയി, ഫോഗ് ലൈറ്റില്ല എന്നൊക്കെ പറഞ്ഞാണ് പണ്ടു കാലത്ത് പോലീസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നത്. സംഗതി ആധുനികമായതോടെ അതൊന്നും നിയമത്തിലില്ലാതായി. ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല, സീറ്റ് ബെല്‍റ്റ് ഇട്ടില്ല എന്നൊക്കെ തുടങ്ങി പിഴ ഈടാക്കാന്‍ വകുപ്പുകള്‍ ഏറെയാണ്. ആര്‍ക്കും തിരിയാത്ത വിധത്തില്‍ വകുപ്പും ചേര്‍ത്ത് രസീത് തന്ന് പിഴപ്പണം പോലീസ് വാങ്ങും. അല്ലെങ്കില്‍ കോടതിയില്‍ കൊണ്ട് അടയ്ക്ക് എന്ന് പറഞ്ഞുവിടും.

രസം അവിടെയൊന്നുമല്ല. മര്യാദയ്ക്ക് വണ്ടിയോടിച്ചു പോകുന്നവരെ തടഞ്ഞു നിര്‍ത്തി എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ ഒരു പാടുമില്ല. ധൃതിപിടിച്ച് പോകുന്നവര്‍ പ്രാകി പിഴയും കൊടുത്ത് പോകും. എന്നാല്‍ ശ്രദ്ധിക്കുക. ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നവരെ എപ്പോഴെങ്കിലും പിടിച്ചു നിര്‍ത്താറുണ്ടോ? സിഗ്നല്‍ ലൈറ്റ് വകവയ്ക്കാതെ മുന്നോട്ടു വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടിച്ചിറക്കി നിര്‍ത്താറുണ്ടോ? രാത്രിയില്‍ ഒറ്റക്കണ്ണുമായി പോകുന്ന വണ്ടികളെ എന്താണ് ചെയ്യുക? ഈ സൂചിപ്പിച്ച എല്ലാ കുറ്റങ്ങളും പോലീസും സ്ഥിരമായി ചെയ്യാറുണ്ടെന്നുള്ളതാണ് വസ്തുത. പോലീസാണെങ്കിലും മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടമുണ്ടാക്കരുത്.

പെറ്റി കേസുകളെക്കുറിച്ചാണ് പറഞ്ഞുവന്നത്. നിയമവും വകുപ്പുമൊന്നും പിടിയില്ലാത്തവരുടെ കൈയിലേക്ക് എന്ത് എഴുതിക്കൊടുത്താലും അതുശരിയാണെന്നു കരുതി വാങ്ങിക്കൊണ്ടുപോകും. അതും കേരളത്തില്‍ വ്യാപകമായി നടക്കുന്നു.

ഒരു പൗരന്റെ പരാതി കേള്‍ക്കുക. കൊച്ചി കലൂര്‍ ആസാദ് റോഡ്, വാധ്യാര്‍ ലേയ്ന്‍, ഫ്ഌറ്റ് നമ്പര്‍ 37/2444 ബി, സണ്ണി ജോര്‍ജ് നേരിട്ടു പറഞ്ഞതാണിത്.

"2010 ജൂലൈ 22-ന് മോട്ടോര്‍ സൈക്കിളില്‍ എറണാകുളം കലൂര്‍-കടവന്ത്ര റോഡിലൂടെ വൈകുന്നേരം 5.30-ന് സഞ്ചരിക്കുമ്പോള്‍ കട്ടാക്കര ക്രോസ് റോഡിനു സമീപം വാഹനം പോലീസ് തടഞ്ഞ് പരിശോധന നടത്തുകയുണ്ടായി. വാഹനം ഓടിച്ചിരുന്നപ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. കോണ്‍സ്റ്റബിള്‍ വാഹനത്തിനു കൈകാണിച്ചപ്പോഴാണ് മോട്ടോര്‍ സൈക്കിള്‍ റോഡിന്റെ വശത്തേക്കു ഒതുക്കി നിര്‍ത്തിയത്.

രജിസ്‌ട്രേഷന്‍ രേഖകളുടേയൂം മറ്റും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണ് വാഹനത്തില്‍ സൂക്ഷിച്ചിരുന്നത്. അവയാണ് പരിശോധനയ്ക്കായി സമര്‍പ്പിച്ചതും. മഴക്കാലമായതിനാലും വാഹനമോഷണം വളരെ വ്യാപകമായതിനാലൂമാണ് അപ്പ് ടു ഡേറ്റ്് ആയ ഒറിജിനല്‍ രേഖകള്‍ വാഹനത്തില്‍ വയ്ക്കാതിരിക്കുന്നത്.

ഒറിജിനല്‍ ഇല്ലാത്തതിനാല്‍ സബ് ഇന്‍സ്‌പെക്ടര്‍ 100 രൂപ ഉടനേ പിഴ ഈടാക്കി. എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ 377-ാം നമ്പരിലുള്ള രസീത് നല്കുകയും ചെയ്തു.

വീട് വളരെ അടുത്താണെന്നും അഞ്ചു മിനിട്ടിനുള്ളില്‍ ഒറിജില്‍ രേഖകള്‍ എടുത്തുകൊണ്ടു വരാമെന്നു പറഞ്ഞിട്ടും അത് അംഗീകരിക്കാതെയായിരുന്നു ശിക്ഷാ നടപടി. ഭാര്യയ്ക്ക് അത്യാവശ്യം വേണ്ടുന്ന ചില മരുന്നുകള്‍ വാങ്ങിവരുകയാണെന്നും ബോധിപ്പിച്ചിരുന്നു. അതിന്റെ രസീതും കാണിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മാനുഷിക പരിഗണനയോ സ്വാഭാവിക നീതിയോ ലഭിച്ചില്ല.

വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കാന്‍ 10 ദിവസത്തെ സാവകാശമുണ്ടെന്നാണ് നേരത്തേ പത്രമാധ്യമങ്ങളില്‍ നിന്നു മനസിലാക്കിയിട്ടുള്ളത്. എന്നുതന്നെയുമല്ല, പെറ്റി കേസ് ക്വോട്ട തികയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കേരള ഹൈക്കോടതി ജൂലൈ 20-ന് വിധിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് അതിനു വിരുദ്ധമായ നടപടിയുണ്ടായത്. മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ഗൗരവമേറിയ കുറ്റം ചെയ്തവര്‍ പരിശോധനയില്ലാതെ രക്ഷപ്പെടുമ്പോള്‍ ചെറിയ ഇരകളെ ലക്ഷ്യമിടുന്ന പോലീസ് നടപടി വിരോധാഭാസമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

അതിനേക്കാള്‍ ഗുരുതരമായ കുറ്റം മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 122, 177 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തി പോലീസ് പിഴ ഈടാക്കിയിട്ടുള്ളത് എന്നാണ്. ഓടിച്ചു വന്നിരുന്ന മോട്ടോര്‍ സൈക്കിള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയ ശേഷം അപകടരമായ നിലയില്‍ വാഹനം ഉപേക്ഷിച്ചു പോകുന്നതിനു പ്രസക്തമായ കുറ്റം ചുമത്തിയതും അതിനുള്ള പിഴ ഈടാക്കിയതും ഗുരുതരമായ നിയമലംഘനമാണ്. ഏതുവിധേനയും പണം പിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് മനസിലാക്കുന്നത്. ആ വകുപ്പുകള്‍ ഇപ്രകാരമാണ്:

122. Leaving vehicle in dangerous position. No person in charge of a motor vehicle shall cause or allow the vehicle or any trailer to be abandoned or to remain at rest on any public place in such a position or in such a condition or in such circumstances as to cause or likely to cause danger, obstruction or undue inconvenience to other users of the public place or to the passengers.

177. General provision for punishment of offences. Whoever contravenes any provision of this Act or of any rule, regulation or notification made thereunder shall, if no penalty is provided for the offence be punishable for the first offence with fine which may extend to one hundred rupees, and for any second or subsequent offence with fine which may extend to three hundred rupees."

നിയമവിരുദ്ധമായ രീതിയില്‍ പിഴയായി ഈടാക്കിയ 100 രൂപ പോലീസ് തിരിച്ചുകൊടുക്കേണ്ടതല്ലേ? അതിനുള്ള ആര്‍ജവം പോലീസ് കാണിക്കുമോ?

പിന്‍കുറിപ്പ്: പകല്‍വെളിച്ചം പൂത്തു നില്ക്കുന്ന നട്ടുച്ചയ്ക്കു നിന്നു പോലും പോലീസ് പരസ്യമായി കൈക്കൂലി വാങ്ങുന്ന സ്ഥലങ്ങള്‍ ഭരണാധികാരികള്‍ക്കും മേധാവികള്‍ക്കും അറിയാന്‍ മേലാഞ്ഞിട്ടല്ല. അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യും. കൊച്ചിയിലെ തോപ്പുംപടി പുതിയ പാലം വരും മുന്‍പേയുണ്ടായിരുന്ന പഴയ പാലത്തില്‍ ഭാരവണ്ടി ഗതാഗതം പകല്‍ സമയം നിരോധിച്ചിരിക്കുകയാണെന്നായിരുന്നു വയ്പ്പ്. എഴുതപ്പെടാത്തതു കൊണ്ടാണ് വയ്‌പ്പെന്നു പറഞ്ഞത്. പാലത്തിന്റെ ഇരു കരകളിലും നിരോധന സമയം എടുത്തുകാട്ടിയിരുന്ന സൂചനാബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. നാട്ടുനടപ്പും ഊഹവും അതുവഴി കടന്നു പോകുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും അറിയണമെന്നില്ലല്ലോ. തുറമുഖ മേഖലയായതിനാല്‍ കണ്ടെയ്‌നറുകള്‍ കയറ്റിയ വന്‍ ലോറികള്‍ ഉള്‍പ്പടെയുള്ള ഭാരവണ്ടികള്‍ നിരയായി പൊയ്‌ക്കൊണ്ടിരിക്കും. ഏറെയും അന്യപ്രദേശങ്ങളില്‍ നിന്നു വരുന്നവ. നീണ്ടപാലത്തിന്റെ നടുക്കുള്ള ഇടുങ്ങിയ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ത്തിയിരിക്കുന്ന പോലീസുകാരന്‍ പരസ്യമായി കൈനീട്ടും. ഡ്രൈവര്‍മാര്‍ പരസ്യമായി തന്നെ കൈമടക്കും കൊടുക്കും. ഇല്ലാത്ത നിരോധനത്തിന്റെ പേരില്‍! നിന്ന നില്പ്പില്‍ അതെല്ലാം പോക്കറ്റിലേക്ക്. വഴിയേ പോകുന്ന യാത്രക്കാര്‍ എല്ലാം ഇതു കാണുകയും ചെയ്യും. പരാതി പറഞ്ഞവര്‍ ഇളിഭ്യരായി. പോലീസുകാര്‍ കൈനീട്ടിക്കൊണ്ടേയിരുന്നു, ഏറെ വര്‍ഷങ്ങള്‍.

സാധാരണ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് കേരള പോലീസ് ഈടാക്കുന്ന ഫൈന്‍ നിരക്കുകള്‍ക്കായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:
http://www.fileden.com/files/2010/10/13/2992419/traffic%20offence%20fines%20kerala%2010021601.pdf കേരള പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment