Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Friday, October 15, 2010

ചുണ്ടന്‍വള്ളങ്ങളെ കാത്തുസൂക്ഷിക്കാം


തോമസ് മത്തായി കരിക്കംപള്ളില്‍

കുട്ടനാടന്‍ ജനതയുടെ കരുത്തിന്റേയും ഒരുമയുടേയും പ്രതാപത്തിന്റേയും പ്രതീകങ്ങളായ ചുണ്ടന്‍ വള്ളങ്ങളെ കാത്തുസൂക്ഷിക്കുകയെന്നത് കുട്ടനാട്ടുകാരുടെയെല്ലാം ആഗ്രഹമാണ്. എന്നാല്‍ പല കാരണങ്ങളാലും ചുണ്ടന്‍വള്ളങ്ങള്‍ക്കു വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ കരക്കാര്‍ക്കോ ഉടമകള്‍ക്കോ ആകുന്നില്ല. ആവേശം ഏറെയുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ പിന്നോട്ടുവലിക്കും. ഓണക്കാലത്തോടു ചേര്‍ന്നുവരുന്ന ഏതാനും വള്ളംകളികളില്‍ മാത്രമാണ് ചുണ്ടന്‍ വള്ളങ്ങള്‍ക്കു പങ്കെടുക്കാനാകുക. ആറന്മുളയിലെ പള്ളിയോടങ്ങളുടെ അവസ്ഥയും ഏകദേശം ഇതുപോലെയൊക്കെത്തന്നെ.

കേരളത്തില്‍ -അതേ കേരളത്തില്‍ മാത്രം- നടത്തപ്പെടുന്ന വള്ളംകളികളെ ഏതൊക്ക വിധത്തില്‍ പരിപോക്ഷിപ്പിക്കാമെന്നു സര്‍ക്കാരും കായികപ്രേമികളും ചേര്‍ന്നു തീരുമാനിച്ചു അവ നടപ്പിലാക്കേണ്ട കാലം അതിക്രമിക്കുകയാണ്. വള്ളംകളികളില്‍ സമ്മാനത്തുകകള്‍ വര്‍ധിപ്പിക്കുക, ബോണസ് നല്കുക തുടങ്ങിയ കാര്യങ്ങള്‍ മാത്രം ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളി വേളയില്‍ ഉയര്‍ന്നു വരും. മറ്റു കളികളികളാകട്ടെ നടത്തിപ്പൂകാരുടെ ആവേശം മൂലം അങ്ങനെ നടന്നുപോകുന്നുവന്നേയുള്ളു.

കേരളത്തിലെ വള്ളംകളികള്‍ക്ക് ഏകീകൃത ഏര്‍പ്പാടുകള്‍ വേണമെന്നും കളികള്‍ക്കെല്ലാം കൃത്യദിവസങ്ങള്‍ നിശ്ചയിക്കണമെന്നും ടൈംടേബിള്‍ വളരെ നേരത്തേ തയ്യാറാക്കി ലോകമെമ്പാടും എത്തിക്കണമെന്നും വളരെ വര്‍ഷങ്ങളായി ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളാണെങ്കിലും അതിനു നടപടിയെടുക്കേണ്ടവര്‍ അതു ചെയ്യുന്നില്ല. ഇതിനിടെ പല വള്ളംകളി മത്സരങ്ങളും വര്‍ഷംതോറും നടത്താറുമില്ല. ഓരോ വള്ളംകളികള്‍ക്കും അതിന്റേതായ ചരിത്രവും സാംസ്‌ക്കാരികത്തനിമയുമുണ്ട്.

രണ്ടായിരത്തിനു തൊട്ടു മുന്‍പ് പുതിയ തടിയില്‍ നിര്‍മിച്ച ചുണ്ടന്‍വള്ളങ്ങളുടെ നിര്‍മാണം മന്ദഗതിയിലായിരുന്നുവെങ്കിലും അതിനു ശേഷം ചില വള്ളങ്ങള്‍ പുതുതായി നീറ്റിലിറക്കിയതും പല വള്ളങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തിയതും ശുഭോദര്‍ക്കമാണ്. വള്ളത്തിന്റെ പരമ്പരാഗത പണിരീതികള്‍ മാറ്റാമോ, തടിയല്ലാത്ത വസ്തുക്കള്‍ നിര്‍മാണ വസ്തുക്കളാക്കാമോ എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ക്ക് എത്രയും വേഗം തീരുമാനമുണ്ടാക്കണം. സ്റ്റീല്‍ ചുണ്ടന്‍ വള്ളവും പരമ്പരാഗത വള്ളങ്ങളിലെ കുഷ്യന്‍ സീറ്റും തുടങ്ങി വള്ളങ്ങളുടെ നീളം ഏകീകരണം വരെ വാദപ്രതിവാദങ്ങള്‍ക്കു കാരണമാകുന്നുണ്ട്.

ഇപ്പോള്‍ വര്‍ഷത്തില്‍ ഏറെക്കാലവും വള്ളപ്പുരകളില്‍ തന്നെയാണ് ചുണ്ടന്‍ വള്ളങ്ങള്‍. ബുദ്ധിമുട്ടിയാണെങ്കിലും ആഢ്യത്തിന്റെ ഭാഗമായും താത്പര്യത്തെപ്രതിയും അവയെ കാത്തുസൂക്ഷിക്കുകയാണ്. എന്നാല്‍ വമ്പന്‍വള്ളങ്ങള്‍ക്കും അതു വെള്ളത്തിലിറക്കണമെങ്കില്‍ അഭിഭാജ്യഘടകമായ നൂറുകണക്കിനു തുഴക്കാര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം എങ്ങനെയുണ്ടാക്കാമെന്നാണ് ചിന്തിക്കേണ്ടത്. കുട്ടനാട്ടിലെ മാറുന്ന സാഹചര്യത്തില്‍ പരമ്പരാഗത തുഴക്കാരെ കിട്ടാതായിക്കൊണ്ടിരിക്കുകയുമാണ്. അപ്പോള്‍ കായികവിനോദമായി തന്നെ വള്ളംകളിയെ മുന്നോട്ടുകൊണ്ടുപോകണം.

വള്ളംകളികളുടെ എണ്ണം എങ്ങനെ കൂട്ടാമെന്നു ചിന്തിക്കണം. പ്രത്യേക അവസരങ്ങളിലും കൂടാതെ വിദേശ വിനോദ സഞ്ചാരികള്‍ക്കുമായും ഇപ്പോള്‍ വള്ളംകളികള്‍ സംഘടിപ്പിക്കാറുണ്ട്. അതു വ്യാപകമാക്കാന്‍ ശ്രമിക്കാം. വള്ളം കളികള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ പല കോര്‍പറേറ്റ് കമ്പനികളും തയാറായേക്കും. അവര്‍ക്കു കിട്ടാവുന്ന വമ്പന്‍ പരസ്യം അക്കാര്യത്തില്‍ ആകര്‍ഷകമാകും. വരുമാനമുണ്ടായാലേ വള്ളങ്ങളും കളിക്കാരും നിലനില്ക്കൂ. ചുണ്ടന്‍വള്ളങ്ങളെ വിദേശരാജ്യങ്ങളിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുവെന്നതും നല്ലകാര്യമായേ കണക്കിലാക്കാനാകൂ.

പരസ്യങ്ങളിലും സിനിമാ ഗാനചിത്രീകരണങ്ങളിലും ചുണ്ടന്‍വള്ളങ്ങള്‍ പശ്ചാത്തലമാകുന്നതു മൂലം അവ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള കാഴ്ചക്കാരുടെ മുന്നിലാണെത്തുന്നത്. റേഡിയോയിലെ ദൃക്‌സാക്ഷി വിവരണം ടെലിവിഷനിലായപ്പോള്‍ വിവിധഭാഷകളിലുള്ള സംപ്രേഷണമായി മാറി. ആവശം കൊള്ളിക്കുന്ന വാക്കുകള്‍ ഇപ്പോള്‍ ദൃശ്യഭംഗിയിലുമെത്തുന്നു.

പക്ഷേ ഇതെല്ലാം സംഘടിപ്പിച്ചു വിജയിപ്പിക്കണമെങ്കില്‍ സമര്‍ഥവും സജീവവും ആത്മാര്‍ഥതയുമുള്ളതുമായ നേതൃത്വ സമിതിയുണ്ടാകണം. അതിനു ചിട്ടവട്ടങ്ങളുണ്ടാകണം. അതു സര്‍ക്കാരിന്റെ മാത്രം ഏര്‍പ്പാടാക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേനയുള്ള പണപ്പിരിവിനു കാരണമാക്കുകയോ ചെയ്തുകൂടാ. വള്ളംകളിയെ സ്‌നേഹിക്കുന്നവരെയാണ് ഇക്കാര്യങ്ങളില്‍ ചുമതലപ്പെടുത്തേണ്ടത്.

ചുണ്ടന്‍വള്ളങ്ങളെ വെള്ളത്തില്‍ മാത്രമല്ല, കരയിലും കാഴ്ചവസ്തുവാക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും അവസരമുണ്ടാകണം. വന്‍പ്രദര്‍ശനങ്ങള്‍ നടത്തുന്നവര്‍ക്ക് അത് ആകാവുന്നതേയുള്ളു. കേരളത്തിന്റെ തനതായ നിര്‍മാണ വൈശിഷ്ട്യമാണ് അതിലൂടെ കാഴ്ചക്കാരെ പരിചയപ്പെടുത്തുവാന്‍ സാധിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടിയില്‍ 2010 സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടത്തിയ ആറാമതു കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം) ഇങ്ങനൊരു മനോഹര ദൃശ്യം കണ്ടു. രണ്ടു ചുണ്ടന്‍വള്ളങ്ങളാണ് ബോള്‍ഗാട്ടി പാലസിന്റെ പശ്ചാത്തലത്തില്‍ പച്ചപ്പുല്‍ മൈതാനത്ത് അനേകം കാഴ്ചക്കാരെ ആകര്‍ഷിച്ചത്. എത്രയോപേര്‍ അവയില്‍ തൊട്ടും തലോടിയും കണ്‍കുളിര്‍ക്കെക്കണ്ടും ആനന്ദനിര്‍വൃതിയടഞ്ഞു!

വായനക്കാരോട്: കേരളത്തിലെ ചുണ്ടന്‍വള്ളങ്ങളെ സ്‌നേഹിക്കുന്നവര്‍ വള്ളംകളികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും നിലനിര്‍ത്താനുമുള്ള മാര്‍ഗങ്ങള്‍ എഴുതിയറിയിക്കണം. അവ ക്രോഡീകരിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കാം. ഇ-മെയില്‍: karikkampallil@gmail.com കൂടാതെ അഭിപ്രായങ്ങള്‍ ബ്ലോഗിലെ കമന്റ്‌സില്‍ രേഖപ്പെടുത്തുകയുമാകാം.

No comments:

Post a Comment