Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Thursday, October 28, 2010

ബസിലെ 'ശരണം' എന്തിന്?


തോമസ് മത്തായി കരിക്കംപള്ളില്‍

ബരിമല തീര്‍ഥാടന കാലത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) വക പമ്പ ബസുകളിലെ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളിലും മറ്റും അയ്യപ്പന്റെ പടം സ്റ്റെന്‍സില്‍ ചെയ്യുന്നതും സ്വാമിശരണം എന്നും മറ്റും എഴുതിവയ്ക്കുന്നതും അതു കാണുമ്പോഴൊക്കെ ശരിയല്ലെന്നു പറയുന്നവരും പരാതിപ്പെട്ടിട്ടുള്ളവരും കുറച്ചൊന്നുമല്ലെന്നു സര്‍ക്കാരിനറിയാം. മതേതര രാജ്യത്ത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആ രീതി പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല എന്നതിനാലാണ് അതെന്നും ബന്ധപ്പെട്ടവര്‍ക്കറിയാം. ഇപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണെങ്കില്‍ ക്രിസ്ത്യന്‍ ദേവാലയ, മുസ്ലിം പള്ളി പെരുന്നാളുകള്‍ക്കും ഇതൊക്കെ ചെയ്തുകൊടുക്കണമെന്നു പറഞ്ഞു വരുമ്പോഴാണ് പ്രശ്‌നം വഷളാകുന്നത്. അപ്പോള്‍ എല്ലാത്തിനും മാനദണ്ഡങ്ങള്‍ വേണം. അത് സ്വാഭാവിക നീതി കളങ്കപ്പെടാത്തതുമായിരിക്കണം.

2010 ഒക്ടോബര്‍ 21-ന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ഓഫീസില്‍ നിന്ന് ചീഫ് ട്രാഫിക് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എല്ലാ യൂണിറ്റ് മേധാവികള്‍ക്കും നല്കിയ ടി.ആര്‍.1 /000771 /2010 എന്ന സര്‍ക്കുലര്‍ വിവാദമാക്കാനാണ് അടുത്തയിടെ ചിലര്‍ ശ്രമിച്ചത്.

സര്‍ക്കുലറിലെ നിര്‍ദേശം ഇങ്ങനെയാണ്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്ന അവസരങ്ങളില്‍ ബസിലോ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിലോ (ഇ.ടിഎം) മതവചനങ്ങള്‍, അടയാളങ്ങള്‍, കൊടികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയോ സ്വാമിശരണം, അമ്മേ നാരായണ എന്നിവ രേഖപ്പെടുത്തുകയോ പാടുള്ളതല്ല. യാത്രക്കാര്‍ക്ക് നല്കുന്ന ടിക്കറ്റുകളില്‍ യാതൊരു കാരണവശാലും മുകളില്‍ പറഞ്ഞിരിക്കുന്ന യാതൊരുവിധ ആലേഖനങ്ങളും പാടില്ല എന്നുള്ള വിവരം ഓരോ യൂണിറ്റ് ഓഫീസറും പ്രത്യേകം ശ്രദ്ധിക്കണം.

ഇതിലെന്താണ് തെറ്റ്? ഇത് എല്ലാ മതവിഭാഗങ്ങള്‍ക്കും ബാധകമായ നിര്‍ദേശമാണ്. സാധാരണ കണ്ടുവരുന്ന രണ്ടു വാചകങ്ങള്‍ സര്‍ക്കുലറില്‍ ഉദാഹരണമായി എടുത്തുകാട്ടിയപ്പോള്‍ അതു ഹിന്ദുമത വിരുദ്ധമാക്കി വിവാദമാക്കാന്‍ ചിലര്‍ പ്രസ്താവനകളുമായി ഇറങ്ങി. മാപ്പുപറയാന്‍ മന്ത്രി തയ്യാറാകണമെന്നുവരെയായി ആവശ്യം!

വിവാദക്കാര്‍പറഞ്ഞു പറഞ്ഞ് സ്വാമി ശരണം സ്റ്റിക്കര്‍ എന്നു കാര്യം ലഘൂകരിച്ചു. ഏത് ഉത്സവക്കാലത്തും പരസ്യം ആവശ്യമുള്ള സ്ഥാപനങ്ങള്‍ പടവും വാചകങ്ങളുമുള്ള സ്റ്റിക്കറുകള്‍ ബസുകളില്‍ ഒട്ടിക്കും. ബസുകള്‍ വൃത്തികേടാകുമെങ്കിലും അതൊന്നും അധികൃതര്‍ സാധാരണ തടയാറില്ല.

സ്റ്റിക്കര്‍ പതിപ്പിച്ചില്ലെങ്കില്‍ മതവികാരം വ്രണപ്പെടും എന്നു വാദിക്കുന്നവരുടേയും ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തുന്നവരുടേയും മനസ്സിലിരുപ്പ് എന്താണ്? അതെങ്ങനെ മതേതര വിരുദ്ധമാകും? ആ പറഞ്ഞയാള്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ത്തു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാ കേന്ദ്രത്തിലേക്ക് അവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ പതിക്കുന്നതിനെ ആരും ഇവിടെ എതിര്‍ത്തിട്ടില്ലെന്നും.

സ്വാമി ശരണം സ്റ്റിക്കര്‍ നീക്കുന്നത് വര്‍ഗീയത ഒഴിവാക്കാനാണെന്ന മന്ത്രിയുടെ പ്രസ്താവനയെ മതവിശ്വാസികളെ അവഹേളിക്കലാണെന്നാണ് മറ്റൊരു കൂട്ടരുടെ ആരോപണം. ഓളത്തിനു ഒരു കാര്യം കൂടി ചോദിക്കുന്നു. സ്‌പെഷല്‍ ബസുകളില്‍ പതിറ്റാണ്ടുകളായി പതിച്ചുവരുന്നത് എന്തു വര്‍ഗീയതയാണ് ഉണ്ടാക്കിയതെന്ന്? പതിറ്റാണ്ടുകള്‍ എന്നൊക്കെ പറയാന്‍ ഒരു രസമുണ്ടല്ലോ.

വിവാദം മൂത്തു വരുന്നതു കണ്ടപ്പോള്‍ ഗതാഗതവകുപ്പു മന്ത്രി ജോസ് തെറ്റയില്‍ രംഗത്തിറങ്ങി. അങ്ങനെ ഒരു നിര്‍ദേശം സര്‍ക്കാര്‍ (എന്നുവച്ചാല്‍ ഗവണ്മെന്റ്) നല്കിയിട്ടില്ലെന്നു പത്രക്കുറിപ്പില്‍ അറിയിച്ചപ്പോള്‍ മന്ത്രി മലക്കം മറിഞ്ഞുവെന്നായി മാധ്യമങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ സഞ്ജീബ് കുമാര്‍ പട്‌ജോഷി പറഞ്ഞതത്രേ. വിശ്വാസികളുടെ താത്പര്യങ്ങളെ വൃണപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുകയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

എന്നാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം.എം.തോമസ് കാര്യങ്ങള്‍ വിശദമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കുലര്‍ എന്നുമാണ് വ്യക്തമാക്കിയത്. ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയ മതവചനങ്ങള്‍ ഒഴിവാക്കിക്കൊണ്ടു തന്നെയാകും ഇപ്രാവശ്യവും ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തുക. എന്നാല്‍ ബസുകളില്‍ എഴുതിയിട്ടുള്ള വചനങ്ങള്‍ മാറ്റുകയില്ല.

യഥാര്‍ഥത്തില്‍ ശബരിമല തീര്‍ഥാടന കാലത്ത് (വൃശ്ചികം ഒന്നു മുതല്‍ മകരം ഒന്നു വരെ. അതായത് ഏകദേശം നവംബര്‍ പകുതി മുതല്‍ ജനുവരി പകുതി വരെ) കെ.എസ്.ആര്‍.ടി.സി നടത്തുന്ന പമ്പ സ്‌പെഷ്യല്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളേറെയായി ഇത്തരം പരാതികള്‍ സര്‍ക്കാര്‍ മുമ്പിലുണ്ട് എന്നതാണ് വസ്തുത. പരാതിപ്പെട്ടു മടുത്ത ഒരു വ്യക്തി ഒരു വ്യാഴവട്ടക്കാലം മുന്‍പ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിക്ക് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ കത്തയച്ചിരുന്ന കാര്യം പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പൊതു സമൂഹത്തിനു നിരക്കാത്ത പല കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പമ്പ വരെയുള്ള ബസില്‍ ശബരിമല എന്നു ബോര്‍ഡ് വയ്ക്കുന്നത് നിരോധിക്കണം എന്നതായിരുന്നു അതിലൊന്ന്. ആയിരക്കണക്കിനു തീര്‍ഥാടകര്‍ തെറ്റിദ്ധരിക്കപ്പെടുന്നതിനാലായിരുന്നു ആ ആവശ്യം. പമ്പ വരെയേ ബസുകള്‍ ഓടുന്നുള്ളു. അവിടെ നിന്നു കുറഞ്ഞതു രണ്ടു കിലോമീറ്റര്‍ മലകയറിയാലേ ശബരിമലയിലെത്തൂ. അതുണ്ടോ അന്യദേശങ്ങളില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ മനസിലാക്കുന്നു? ഏതായാലും അധികം വൈകാതെ ശബരിമല ബോര്‍ഡുകള്‍ ഒഴിവാക്കി. ശബരിമലയിലേക്ക് മല കയറാനാണ് ആളുകള്‍ അറിഞ്ഞുകൊണ്ടു പോകുന്നതെന്നും അതിനാല്‍ ശബരിമല എന്നു തന്നെ ബോര്‍ഡു വയ്ക്കണമെന്നും അന്നു ഭക്തജന സ്‌നേഹികള്‍ ആരും ആവശ്യപ്പെട്ടില്ല! കാരണം അതിലൊരു തട്ടിപ്പിന്റെ ലാഞ്ചനയുണ്ടെന്നു കടുത്ത മതതീവ്രവാദികള്‍ക്കു പോലും തോന്നി.

പിന്നെ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ മണ്ഡലകാലത്ത് അയ്യപ്പന്റെ പടം വച്ചും പൂജനടത്തിയും ഭസ്മം വിതരണം ചെയ്തും കാണിക്കപ്പെട്ടി വച്ചു പണം പിരിച്ചും താത്കാലിക അമ്പലങ്ങള്‍ സ്ഥാപിക്കുന്നതു തടയണമെന്നായിരുന്നു ആവശ്യം. പരിസരത്ത് വെട്ടമില്ലേലും നാട്ടുകാര്‍ വൈദ്യുതിക്കു ബുദ്ധിമുട്ടുമ്പോഴും ഒരു ലോഭവും കൂടാതെ ഇത്തരം താത്കാലിക അമ്പലങ്ങളില്‍ വന്‍ തോതില്‍ വൈദ്യുത ദീപാലങ്കാരം വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി നടത്തുന്നതിനേയും ചോദ്യം ചെയ്തിരുന്നു. യാത്രക്കാര്‍ക്കു തടസ്സമുണ്ടാകുന്ന രീതിയില്‍ രാത്രികാലങ്ങളില്‍ ബഞ്ചും ഡസ്‌ക്കും പിടിച്ചിട്ട് വിളക്കുകള്‍ നിരത്തിവയ്ക്കുന്നതും ഭജന നടത്തുന്നതും ഭക്തിയല്ല ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്. എല്ലാ പെരുന്നാളിനും പുണ്യവാളന്റെ രൂപവും നേര്‍ച്ചപ്പെട്ടിയും ബസ് സ്റ്റാന്‍ഡുകളില്‍ സ്ഥാപിച്ചാല്‍ എങ്ങനെയിരിക്കും? എല്ലാത്തിനും അതിന്റേതായ ഒരു രീതി വേണം.

അടുത്തതാണ് പടവും വചനവും. ബസുകളുടെ ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്വാമി ശരണം എന്നു എഴുതിയും അയ്യപ്പന്റെ രേഖാചിത്രം വരച്ചും വയ്ക്കുന്നത് വിവിധ മതക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഡോറുകളുടെ അരികിലും ഇത്തരം ബോര്‍ഡുകള്‍ തൂക്കിയിരുന്നു. വിന്‍ഡ് സ്‌ക്രീനില്‍ കോര്‍പറേഷന്‍ വകയായി പടങ്ങള്‍ സ്റ്റെന്‍സില്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുജനങ്ങള്‍ എല്ലാം സഞ്ചരിക്കുന്ന പൊതുഗതാഗത വാഹനങ്ങളില്‍ ഏതായാലും ഇതിന്റെ ആവശ്യമില്ല.

എന്തുകൊണ്ടോ അതിനു ശേഷം ഇടക്കാലത്ത് ബോര്‍ഡുകളില്‍ നിന്നു സ്വാമി ശരണം ഒഴിവായി. പിന്നെ ഇപ്പോഴാണ് ടിക്കറ്റില്‍ മതമന്ത്രങ്ങള്‍ പാടില്ലായെന്നു കോര്‍പറേഷന്‍ നിര്‍ദേശിക്കുന്നത്. ഇത് മതവിശ്വാസം ഇല്ലാതാക്കി നിരീശ്വര സമൂഹത്തെ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും മറ്റും ചിലര്‍ മനഃപൂര്‍വം കരുതിയാല്‍ എന്തുചെയ്യും?


പിന്‍കുറിപ്പ്: പമ്പയിലേക്കുള്ള ബസുകള്‍ സംബന്ധിച്ച് യാത്രക്കാര്‍ക്ക് ഒന്നേ പറയാനുള്ളു. ഇരുമുടിക്കെട്ടില്ലാത്തവരേയും ബസില്‍ കയറ്റണം. പലപ്പോഴും മറ്റുയാത്രക്കാരെ ഇത്തരം ബസുകളില്‍ നിന്നു ഒഴിവാക്കുന്നതു കാണാം. ഒരു ദിവസം എറണാകുളത്ത് പെട്ടെന്നു ട്രെയിനുകള്‍ നിലച്ചപ്പോള്‍ ബസ് സ്‌റ്റേഷനില്‍ തടിച്ചു കൂടിയ കോട്ടയത്തിനു മറ്റും പോകേണ്ട സാധാരണ യാത്രക്കാര്‍ മറ്റു മാര്‍ഗമില്ലാതെ അതുവഴി പോകുന്ന പമ്പ ബസുകളില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ കണ്ടക്ടര്‍മാര്‍ തടഞ്ഞത് അടിയില്‍ കലാശിച്ചില്ലെന്നേയുള്ളു.

No comments:

Post a Comment