Thomas Mathai Karikkampallil

തോമസ് മത്തായി കരിക്കംപള്ളില്‍ ബ്ലോഗ്: വാര്‍ത്തകളുടെ മുമ്പേയുള്ള ചിന്തകള്‍, എല്ലാ വശങ്ങളും തേടി...

Saturday, October 30, 2010

മാറാത്ത കുപ്പിക്കഴുത്തുകള്‍


തോമസ് മത്തായി കരിക്കംപള്ളില്‍

നാടിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയും വിശാലമനസ്സോടെയും പ്രവര്‍ത്തിക്കേണ്ട ഭരണാധികാരികള്‍ അതിനു തയാറായില്ലെങ്കിലോ? അങ്ങനെയാകുമ്പോള്‍ നിസ്സാരമായി ഒഴിവാക്കാവുന്ന റോഡിലെ കുപ്പിക്കഴുത്തുകള്‍ പോലും ഒരിക്കലും മാറില്ല. ഗതാഗതക്കുരുക്ക് അങ്ങനെ എന്നും നാട്ടുകാരെ ബുദ്ധിമുട്ടിച്ച് നിലനില്ക്കും.

ഉദ്ദാഹരണത്തിന് ആലപ്പുഴ ഔട്ട്‌പോസ്റ്റ് ജംഗ്ഷന്‍. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലേക്കു ബസുകള്‍ സദാ സമയവും പോയിവരുന്ന ബോട്ടുജെട്ടിയുടെ തൊട്ടടുത്തുള്ള ഈ മുക്കവലയുടെ ഇടുങ്ങിയ സ്ഥിതി കുറച്ചു മാസങ്ങള്‍ മുന്‍പാണ് നിവര്‍ത്തിയത്. റോഡിനു വളവുണ്ടായിരുന്നതിനാല്‍ ഇവിടം അപകടമേഖലയായിരുന്നു. ഇവിടെ റോഡിന്റെ വശത്തു ചേര്‍ത്തു സ്ഥാപിച്ചിരുന്ന ട്രാഫിക് ഐലന്‍ഡ് പോലും പൊളിച്ചു നീക്കിയാണ് റോഡിനു വീതി കൂട്ടി നേരെയാക്കിയത്. ഇതിനിടെ ജംഗ്ഷനോടു ചേര്‍ത്ത് കനാല്‍ അരുകില്‍ ഉണ്ടായിരുന്ന പോലീസ് ഔട്ട്‌പോസ്റ്റ് കെട്ടിടം പൊളിച്ചു നീക്കിയതോടെ ഗതാഗതം ഒരുവിധം സുഗമമാകുകയും ചെയ്തിരുന്നു.

താമസിയാതെ റോഡിനോടു ചേര്‍ന്നു കനാലിന്റെ കരയിടിയത്തക്ക വിധം ചേര്‍ത്ത് പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടത്തിനു വാനം മാന്തിയപ്പോള്‍ മുതല്‍ അവിടെ ആ കെട്ടിടം പാടില്ലായെന്നു സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നു ചൂണ്ടിക്കാട്ടിയിരുന്നു.

ബോട്ട് ജെട്ടി - ബസ് സ്റ്റാന്‍ഡ് റോഡിലേക്കുള്ള പഴവങ്ങാടി ചര്‍ച്ച് റോഡിനു നേരേ വാടക്കനാലിനു കുറുകേ വടക്കുവശത്തേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ കടന്നു പോകത്തക്കവിധം അത്യാവശ്യമായി ഒരു പാലം നിര്‍മിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഭാവിയിലെ പാലം പണിക്കു പോലും തടസ്സമാകുന്ന രീതിയില്‍ പോലീസ് കെട്ടിട നിര്‍മാണം. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ഗോവണിപ്പാലത്തിനു സമാന്തരമായി പാലം വന്നാല്‍ പരിസരത്തുണ്ടാകുന്ന ഗതാഗതക്കുരുക്കിനു ഒരു പരിധി വരെ ശമനമായേനെ.

പാലത്തിന്റെ ആവശ്യകതയും പുതുതായി അവിടെ ഔട്ട്‌പോസ്റ്റ് കെട്ടിടം പണിതാലുണ്ടാകുന്ന തടസ്സങ്ങളും ചൂണ്ടിക്കാണിച്ച് അധികൃതര്‍ക്ക് പരാതികള്‍ അയച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടതു പോലുമില്ല. അടിത്തറ കെട്ടാന്‍ കുഴികുഴിച്ചപ്പോള്‍ തുടങ്ങി ഓരോ ഘട്ടങ്ങളുടേയും ഫോട്ടോയും അയച്ചു കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ രണ്ടു നില കെട്ടിടം പണിതുയര്‍ത്തിയിട്ടും ഒരു മറുപടിയും കിട്ടിയിട്ടില്ല. പരാതി കിട്ടിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അയച്ചുകൊടുത്തിട്ടുണ്ടെന്നും കാണിക്കുന്ന മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പതിവു അക്‌നോളഡ്ജ്‌മെന്റ് കാര്‍ഡല്ലാതെ വേറൊന്നുമില്ല.

ഈ പൊതുക്കാര്യം എടുത്തുകാട്ടിയുള്ള പരാതി കാര്യങ്ങള്‍ വ്യക്തമാക്കും. വകുപ്പു മന്ത്രിക്കു പല കത്തുകള്‍ അയച്ചിട്ടുള്ളതില്‍ ഒന്നാണിത്. മന്ത്രി ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് പരാതി ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. കൂടാതെ പകര്‍പ്പ് ചീഫ് എന്‍ജിനിയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് അയച്ചിട്ടുമുണ്ട്. പി.ജെ.ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 2009 ഒക്ടോബര്‍ 21-നു അയച്ച കത്തിന്റെ പ്രസക്തഭാഗങ്ങള്‍:

വിഷയം ആലപ്പുഴ നഗരസഭാ അതിര്‍ത്തിയില്‍ ബോട്ട് ജെട്ടിക്കു സമീപം പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാലത്തിന്റെ തടസ്സങ്ങള്‍ ഒഴിവാക്കുന്നതു
സംബന്ധിച്ച്.

'ആലപ്പുഴ പട്ടണനടുവില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാന്‍ ഉപയുക്തമായിരിക്കും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ ബോട്ട് ജെട്ടിക്കു സമീപം വാടക്കനാലിനു കുറുകേയുള്ള ഗോവണിപ്പാലത്തിനു സമീപമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പാലം.

വാടക്കനാല്‍ വടക്ക്, തെക്ക് റോഡുകളേയും വാടക്കനാലിന്റെ തെക്കുവശത്തുള്ള പഴവങ്ങാടി പള്ളി റോഡിനേയും വടക്കു വശത്തുള്ള കിടങ്ങാംപറമ്പ് ഇടറോഡിനേയും ബന്ധിക്കുന്ന പുതിയ പാലത്തിന് 1.60 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നല്കിയിട്ടുണ്ട്.
തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. മുന്‍ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫിന്റെ ഭരണകാലഘട്ടത്തിലാണ് അനുമതി നല്കിയത്.

ബോട്ട് ജെട്ടി ജംഗ്ഷനിലെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കുറേ മാസങ്ങള്‍ക്കു മുന്‍പ് അവിടെയുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റ് പൊളിച്ചു നീക്കിയും അവിടെയുണ്ടായിരുന്ന ട്രാഫിക് ഐലന്‍ഡ് ഒഴിവാക്കിയും റോഡിനും ജംഗ്ഷനും വീതി കൂട്ടിയിരുന്നു. ഇപ്പോള്‍ ആ ഭാഗത്ത് ഇരുകരകളേയും ബന്ധിപ്പിക്കുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഗോവണിനടപ്പാലമാണ്.

ഇവിടെ വലിയ വാഹനങ്ങള്‍ കടന്നു പോകത്തക്ക വിധമുള്ള പുതിയ പാലത്തിനുള്ള നിര്‍മാണ ഭൗതിക സാഹചര്യമൊരുക്കാന്‍ അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കേതുണ്ട്. പൊളിച്ചു നീക്കിയ പോലീസ് ഔട്ട്‌പോസ്റ്റിനു പകരമായി തോട്ടിന്‍കരയില്‍ തന്നെ പുതിയ ഔട്ട്‌പോസ്റ്റ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിരിക്കുകയാണ്. പുതിയ പാലത്തിന് ഇതു തടസമാകുമോ എന്നു ഉടനടി പരിശോധന നടത്താന്‍ വേണ്ട ഉത്തരവ് പുറപ്പെടുവിക്കണമെന്നു അഭ്യര്‍ഥിക്കുന്നു. തടസ്സമുണ്ടാക്കുമെങ്കില്‍ നിര്‍മാണം നിര്‍ത്തി വയ്ക്കാനും ഉടനടി ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുന്നു.

തോട്ടിന്‍കരയില്‍ തോടിനു തൊട്ടുചേര്‍ന്ന് കെട്ടിട നിര്‍മാണങ്ങള്‍
പ്രോത്സാഹിപ്പിക്കാതെയിരിക്കുന്നതായിരിക്കും പരിസ്ഥിതിക്ക് ഉചിതം. സമീപത്തു തന്നെ തോട്ടിന്‍കരയിലുള്ള മറ്റു ചില കെട്ടിടങ്ങള്‍ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്.

നിലവിലുള്ള ജില്ലാകോടതി (കോട്ടവാതുക്കല്‍) പാലത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതസ്തംഭനവേളയില്‍ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പുതിയ പാലം സഹായകമാകും. വാടക്കനാലിന്റെ വടക്കേക്കരയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ബഹുനില സിവില്‍ സ്‌റ്റേഷന്‍ അനക്‌സിന്റെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അധികമായി എന്നും എത്തുന്ന ആള്‍ക്കാര്‍ക്കും വാഹനങ്ങള്‍ക്കും പുതിയപാലം ഉപകാരപ്പെടും. പട്ടണത്തിലെ മുപ്പതിലേറെ സര്‍ക്കാര്‍ ഓഫീസുകളാണ് മുനിസിപ്പല്‍ മൈതാനത്തിനു സമീപമുള്ള അനക്‌സിലേക്കു മാറ്റാന്‍ പോകുന്നത്.

അതുപോലെ തന്നെ തത്തംപള്ളി, കോര്‍ത്തശേരി, കിടങ്ങാംപറമ്പ്, തോണ്ടന്‍കുളങ്ങര, ജില്ലാകോടതി, സനാതനം, മുല്ലയ്ക്കല്‍, പഴവങ്ങാടി, തിരുമല, നെഹ്‌റുട്രോഫി പ്രദേശവാസികള്‍ക്കും അവിടെയുള്ള സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാലം ഏറെ പ്രയോജനപ്രദമായിരിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഇവിടെയുള്ളവര്‍ക്ക് ബസ് സ്‌റ്റേഷനിലേക്കും ബോട്ട് ജെട്ടിയിലിക്കും എളുപ്പത്തില്‍ പോയി വരാന്‍ പുതിയ പാലം സഹായകമാകും. ലോകപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന പുന്നമടയിലേക്കുള്ള വഴിയിലാണ് നിര്‍ദിഷ്ട പാലം.'

മുകളില്‍ സൂചിപ്പിച്ച കത്തിന് മറുപടി ലഭിക്കാത്തതിനാല്‍ തുടര്‍ന്നും കത്തുകകള്‍ അയച്ചിട്ടുണ്ട്. 2010 ജനുവരി ഏഴിന് അയച്ച കത്ത്:

'നടപടി ഉണ്ടാകാത്തതിനാല്‍ നിര്‍ദിഷ്ട പാലത്തിനു സമീപത്ത് കെട്ടിട നിര്‍മാണം ധൃതഗതിയില്‍ നടക്കുകയാണ്. തീരപരിപാലന ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് കെട്ടിട നിര്‍മാണം എന്നു സൂചനയുണ്ട്. പൊതുതാത്പര്യത്തെ കരുതി ഉടനടി നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍
നഷ്ടസാധ്യതയുണ്ടെന്നും കൂടെ സൂചിപ്പിക്കട്ടെ.

നിര്‍ദിഷ്ട പാലത്തിനുള്ള സ്ഥലത്തിനു ചേര്‍ന്നുള്ള പുറമ്പോക്കിലുള്ള കെട്ടിട നിര്‍മാണം കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ മേല്‍ക്കൂര നിരപ്പില്‍ ഉയര്‍ന്നിരിക്കുകയാണ്. പരാതി നല്കിയതിനു ശേഷവും ധൃതഗതിയില്‍ നിര്‍മാണം നടക്കുകയായിരുന്നു.

പഴവങ്ങാടി പള്ളി റോഡും ബോട്ട് ജെട്ടി റോഡും ചേരുന്ന ഇടുങ്ങിയ മുക്കവലയില്‍ അപകടങ്ങള്‍ വര്‍ധിച്ചതു മൂലമാണ് അവിടെ ഒരു വശത്തു ചേര്‍ന്ന് തടസ്സമായി നിന്നിരുന്ന ട്രാഫിക് ഐലന്‍ഡ് ഉള്‍പ്പടെ പൊളിച്ചു നീക്കി റോഡിനു വീതി കൂട്ടിയത്. എന്നാല്‍ ആ ഭാഗത്തു തന്നെയാണ് പൊളിച്ചു നീക്കപ്പെട്ട പോലീസ് ഔട്ട് പോസ്റ്റിനായി സ്ഥിര കെട്ടിടം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

റോഡിനും സമീപത്തുളള വാടക്കനാലിനും ഇടയ്ക്കുള്ള ഇടുങ്ങിയ കരയിലാണ് കെട്ടിട നിര്‍മാണം. പൂര്‍ത്തിയാകുന്ന കെട്ടിടത്തിന്റെ നാലു വശത്തും വാഹന പാര്‍ക്കിംഗിന് ഒട്ടും ഇടമില്ല. കെട്ടിടത്തിന്റെ തെക്കുഭാഗത്തോട് തൊട്ടുചേര്‍ന്ന് റോഡും പടിഞ്ഞാറും വടക്കും തൊട്ടുചേര്‍ന്നു തോടുമാണ്. ഔട്ട് പോസ്റ്റിലെത്തുന്ന വാഹനങ്ങള്‍ ജംഗ്ഷനില്‍ റോഡില്‍ തന്നെ പാര്‍ക്കു ചെയ്യേണ്ടി വരും. അത് അപകടങ്ങള്‍ക്കു കാരണമാകും. പോലീസ് ഔട്ട് പോസ്റ്റില്‍ ഏതായാലും അനേകം പോലീസ് വാഹനങ്ങള്‍ തന്നെ കാണുമെന്ന് ഉറപ്പാണ്. കെട്ടിടത്തിന്റെ മുന്നിലേക്കിറങ്ങേണ്ടത് പൊതുറോഡിലേക്കാണ്. തൊട്ടുപുറകില്‍ കനാല്‍. ഏതായാലും കെട്ടിടത്തിനോടു ചേര്‍ന്ന് പാര്‍ക്കിംഗ് സൗകര്യമില്ല.

മോട്ടോര്‍ നാലു ചക്രവാഹനങ്ങള്‍ കയറിയിറങ്ങേണ്ട നിര്‍ദിഷ്ട പാലം പഴവങ്ങാടി റോഡിനു നേരേ തെക്കോട്ടു വാടക്കനാലിനു കുറുകേ വാടക്കനാല്‍ വടക്കേക്കരയിലേക്കായിരിക്കണം. ആ ഭാഗത്തോടു ചേര്‍ന്ന് തെക്കേക്കരയിലാണ് കെട്ടിടം പൂര്‍ത്തിയായി വരുന്നത്. നാട്ടിലെ റോഡ്, പാലം വികസനത്തിന് ദീര്‍ഘദൃഷ്ടിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടസ്സമാകുന്നതിന്റെ ഒരു ഉത്തമോദ്ദാഹരണമാണിത്.'

അധികൃതര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നു മാത്രം പറയരുത്. ഇപ്പോഴത്തെ പൊതുമരാമത്ത്, നിയമ മന്ത്രി എം.വിജയകുമാര്‍ ഇനിയെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കുമോ? പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനിയര്‍ (റോഡ്‌സ്) ടി.ബാബുരാജ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ്) ചാക്കോ എന്‍.ജി, ആലപ്പുഴ ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ എന്നിവര്‍ എന്തു നടപടിയെടുത്തു എന്നും അറിഞ്ഞാല്‍ നന്ന്. ഡോ.ടി.എം.തോമസ് ഐസക്ക് അടക്കം നാലു മന്ത്രിമാരാണ് ഈ വിഷയം അവതരിപ്പിച്ചതിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഭരിച്ചത്. അതിനിടെ കെട്ടിടം പണി പൂര്‍ത്തിയായി, മിനുക്കു പണികള്‍ കൂടി നടത്തി ഉദ്ഘാടനം നടത്തിയാല്‍ മതി എന്നതായി 2010 ഒക്ടോബര്‍ 30-ലെ സ്ഥിതി! റോഡില്‍ കുപ്പിക്കഴുത്തുകള്‍ പെരുകിയാല്‍ ഭരിക്കുന്നവര്‍ക്ക് എന്തു ചേതം?

No comments:

Post a Comment